പൂന്തുറയിലെ സംഘർഷത്തിന് പിന്നിൽ വിഎസ് ശിവകുമാറും കോൺഗ്രസും! ആരോപണവുമായി സിപിഎം
തിരുവനന്തപുരം: സമ്പർക്കം മൂലമുളള കൊവിഡ് വ്യാപനം സംഭവിച്ച തിരുവനന്തപുരത്തെ പൂന്തുറയിൽ ട്രിപ്പിൾ ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പൂന്തുറയിൽ ഒരു കൂട്ടം പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത് സർക്കാരിനേയും ആരോഗ്യപ്രവർത്തകരേയും ഞെട്ടിച്ചു. പൂന്തുറയിലെ പ്രതിഷേധത്തിന് പിന്നിൽ ചിലരുടെ വ്യാജപ്രാചരണം ഉണ്ടായിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നു. മുൻ ആരോഗ്യമന്ത്രി കൂടിയായ വിഎസ് ശിവകുമാറിനും കോൺഗ്രസിനും എതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. രണ്ടു ദിവസമായി ബോധപൂർവ്വമായ കള്ള പ്രചരണം ആണ് ഇവർ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മന:പ്പൂർവ്വം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ് ശിവകുമാറിന്റെ വാദം. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണിത്.
ജനങ്ങൾക്കിടയിൽ രോഗം വ്യാപിച്ചാലും വേണ്ടില്ല തങ്ങളുടെ കുത്സിതമായ രാഷ്ട്രീയ അജണ്ട നടപ്പാക്കുക എന്ന ഹീനമായ പരിശ്രമമാണ് ശിവകുമാറും സംഘവും നടത്തുന്നത്. സോഷ്യൽ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണം ആണ് ഇവർ ജനങ്ങൾക്കിടയിൽ ഇളക്കിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കോവിഡ് രോഗപ്രതിരോധം തകർത്ത് കേരളത്തെ വല്ലാത്ത അപകടത്തിലേക്ക് തള്ളിവിടാൻ യുഡിഎഫും ബിജെപിയും സംസ്ഥാനവ്യാപകമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്ന് പൂന്തുറയിൽ കണ്ടത്. അതിതീവ്ര വ്യാപനം ഉണ്ടാകുന്നു എന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയ പൂന്തുറയിൽ ജനങ്ങളെ തെരുവിലിറക്കി കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സമരാഭാസം ആണ് യുഡിഎഫ് നടത്തിയത്. ഇത് യഥാർത്ഥത്തിൽ ജനദ്രോഹമാണ് രാജ്യദ്രോഹമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ അടക്കമുള്ള നേതാക്കൾ രഹസ്യമായും പരസ്യമായും നേതൃത്വം നൽകുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ മാത്രം മനസ്സിൽ കാണുന്ന ഈ നേതാക്കന്മാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലം അനുഭവിക്കുന്നത് സാധാരണ അണികളാണ്. യുഡിഎഫ് അനുഭാവികൾ അടക്കമുള്ള ജനങ്ങൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെയും നമുക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ വച്ച് പന്താടുന്ന ഈ രാഷ്ട്രീയ ചൂതാട്ടത്തിന് കൂട്ടുനിൽക്കരുത് എന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുകയാണ്. മരണത്തിന്റെ വ്യാപാരികളായ ഈ രാഷ്ട്രീയ ഭിക്ഷാംദേഹികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താൻ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.