തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടികളിലും അണികള്‍ക്കിടയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ചൂട് പിടിക്കുകയാണ്. അതിനിടെ വിടി ബല്‍റാമിന്റെ മണ്ഡലമായ പാലക്കാട് ജില്ലയിലെ തൃത്താല സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്.
തൃത്താലയില്‍ ബല്‍റാമിനെ വീഴ്ത്താന്‍ സിപിഎം തങ്ങളുടെ യുവനേതാവായ എം സ്വരാജ് എംഎല്‍എയെ ഇറക്കും എന്നാണ് അഭ്യൂഹം പരന്നിട്ടുളളത്. 2016ല്‍ തൃത്താലയില്‍ സ്വരാജിന്റെ പേരുയര്‍ന്നിരുന്നു. ഇക്കുറി സ്വരാജ് തൃത്താലയില്‍ ഇറങ്ങുമോ ഇല്ലയോ എന്നുളള ചൂട് പിടിച്ച ചര്‍ച്ചയാണ് നടക്കുന്നത് .
സിപിഎമ്മിലെ തീപ്പൊരി നേതാവ്
സിപിഎമ്മിന്റെ യുവനേതാക്കളില്‍ അണികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവ് എന്ന് തൃപ്പൂണിത്തുറ എംഎല്‍എ കൂടിയായ എം സ്വരാജിനെ വിശേഷിപ്പിക്കാം. പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തി അടിക്കുന്ന, നിയമസഭയില്‍ തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന സ്വരാജിന് പാര്‍ട്ടി അണികള്‍ക്ക് പുറത്തും കനത്ത ആരാധനവൃന്ദമുണ്ട്.
യുവനേതാക്കളില്‍ പ്രമുഖൻ
തൃത്താല എംഎല്‍എ വിടി ബല്‍റാം കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രമുഖനാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് ബല്‍റാം. സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്ന തൃത്താല തിരിച്ച് പിടിക്കാന്‍ പാര്‍ട്ടി ഇക്കുറി എം സ്വരാജിനെ ഇറക്കും എന്ന് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇരുപാര്‍ട്ടികളുടേയും അണികള്‍ തമ്മില്‍ കനത്ത വാക്പോരിലാണ്.
തൃത്താല തിരിച്ച് പിടിക്കാൻ
ബാലപീഡനം ആരോപിച്ച് എകെജിയെ അപമാനിച്ചത് അടക്കമുളള വിഷയങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുളള നേതാവാണ് ബല്‍റാം. തൃത്താലയില്‍ ബല്‍റാമിനെ ബഹിഷ്ക്കരിക്കല് അടക്കമുളള പ്രതിഷേധങ്ങള്‍ സിപിഎം നടത്തിയിരുന്നു. ഇക്കുറി ബല്‍റാമിനെ തൃത്താലയില്‍ തോല്‍പ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കണം എന്ന വികാരം പാര്‍ട്ടിയിലും അണികളിലും ശക്തമാണ്.
സ്വരാജ് വേണമെന്ന് അണികൾ
അതിന് പറ്റിയ നേതാവ് എം സ്വരാജ് ആണെന്നാണ് സിപിഎം അണികളുടെ പൊതുവികാരം. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. തൃത്താലയില്‍ മത്സരിക്കുന്നതിനെ കുറിച്ച് സിപിഎമ്മോ സ്വരാജോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. 2016ലെ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ സ്വരാജിനെ മത്സരിപ്പിക്കാനുളള ആലോചനകള്‍ നടന്നിരുന്നു.
ബൽറാമിനെതിരെ സുബൈദ
അന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു സ്വരാജ്. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഎം പ്രാദേശിക നേതൃത്വം എതിര്‍ത്തു. ഡിവൈഎഫ്ഐ നേതാക്കളായ കെ പ്രേംകുമാര്‍, വിപി റജീന അടക്കമുളളവരുടെ പേരുകളും പരിഗണിക്കപ്പെട്ടു. ഒടുവില്‍ സുബൈദ ഇസ്ഹാഖ് ആണ് തൃത്താലയില്‍ ബല്‍റാമിനെതിരെ നിയോഗിക്കപ്പെട്ടത്.
രണ്ട് തവണ വിജയം
എന്നാല്‍ 10547 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബല്‍റാം ജയിച്ച് കയറി. 2011ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ അധിക ഭൂരിപക്ഷം ബല്‍റാമിന് ലഭിച്ചു. 2016ല്‍ എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ ആയിരുന്നു സിപിഎം നിയോഗിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്ന കെ ബാബുവിനെ ആ തിരഞ്ഞെടുപ്പില്‍ സ്വരാജ് നേരിട്ടു.
തൃപ്പൂണിത്തുറയിലെ അട്ടിമറി
4467 വോട്ടുകള്‍ക്ക് കെ ബാബുവിനെ അട്ടിമറിച്ച് സ്വരാജ് നിയമസഭയിലെത്തി. കെ ബാബുവിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിച്ച തോല്‍വി. തൃപ്പൂണിത്തുറയില്‍ എംഎല്‍എ എന്ന നിലയ്ക്കും മികച്ച പ്രവര്‍ത്തനമാണ് സ്വരാജ് കാഴ്ച വെക്കുന്നത്. സ്വരാജിനെ തൃത്താലയിലേക്ക് കൊണ്ടുവരാന്‍ സിപിഎം ഇക്കുറി തയ്യാറാകുമോ എന്നത് അറിയാന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
തൃത്താലയുടെ ചിത്രം
1965ല്‍ സംവരണ മണ്ഡലമായി രൂപീകരിക്കപ്പെട്ട തൃത്താലയില്‍ പല തവണയായി സിപിഎമ്മും കോണ്‍ഗ്രസും ജയിച്ചിട്ടുണ്ട്. മണ്ഡല രൂപീകരണത്തിന് ശേഷം1965ലും 1967ലും നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം വിജയിച്ചു. 1970ല്‍ സ്വതന്ത്രനാണ് തൃത്താലയില്‍ ജയിച്ചത്. 1977ല്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചു.
1991ന് ശേഷം സിപിഎമ്മിന്റെ ആധിപത്യം
തുടര്‍ന്ന് 1987 വരെയുളള മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ആണ് തൃത്താലയില്‍ വിജയിച്ചത്. എന്നാല്‍ 1991ന് ശേഷം സിപിഎമ്മിന്റെ ആധിപത്യമായിരുന്നു തൃത്താല കണ്ടത്. 1991, 1996, 2001, 2006 എന്നിങ്ങനെ നാല് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സിപിഎം ജയിച്ചു. എന്നാല്‍ 2011ല്‍ ചിത്രം മാറി. യുവസ്ഥാനാര്‍ത്ഥിയായ വിടി ബല്‍റാം സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ അട്ടിമറിച്ചു.
സ്വരാജ് വരുമോ ഇല്ലയോ
മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകള്‍ ലഭിച്ചു. 3438ന്റെ ഭൂരിപക്ഷം. സിപിഎമ്മിനെ ഞെട്ടിച്ച തോല്‍വി ആയിരുന്നു തൃത്താലയിലേത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ യുഡിഎഫിനേക്കാള്‍ വോട്ട് എല്‍ഡിഎഫ് നേടുകയുണ്ടായി. ഇക്കുറി സ്വരാജ് വന്നാലും ഇല്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല വന്‍ ശ്രദ്ധാകേന്ദ്രമാവും എന്നുറപ്പാണ്.
Recommended Video