ഉമ്മൻ ചാണ്ടി മുതൽ അബ്ദുള്ളക്കുട്ടിവരെ... അടപടലം പൂട്ടാനുറച്ച് സിപിഎം; രാഹുലിന്റെ വിശ്വസ്തനും പെടും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഒരു കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങള്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കില്ല എന്നതായിരുന്നു അത്. എന്നാല്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങളും അതുപോലെ തള്ളിക്കളഞ്ഞതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു.
മുൻ മന്ത്രി എ പി അനിൽകുമാറിനെതിരായ പീഡന പരാതി: പൊലീസിന് മൊഴി നല്കി സരിത് എസ് നായര്‍
ഇപ്പോള്‍ പിണാറായി സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. അതിനൊപ്പമാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളും. ഈ സാഹചര്യത്തില്‍ സരിത എസ് നായരുടെ ലൈംഗികാരോപണ പരാതിയിലെ കേസുകള്‍ പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. അങ്ങനെയെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി വരെ പെടും. വിശദാംശങ്ങള്‍...
സോളാര്‍ വിവാദം
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്താണ് സോളാര്‍ വിവാദം ഉയര്‍ന്നത്. സാമ്പത്തിക തട്ടിപ്പ് കേസ് എന്നതിലുപരി, അധികാരസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആ കേസുകളാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്.
മുഖ്യമന്ത്രി മുതല്‍
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, അന്ന് എംഎല്‍എ ആയിരുന്ന ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നിലവില്‍ കേസുകളുണ്ട്. സരിതയുടെ ലൈംഗികാപീഡന പരാതിയില്‍ മാത്രം ഏഴ് കേസുകളാണ് നിലവിലുള്ളത്.
ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു എന്നത് സരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കിയതും ആ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ നടത്തിയ നീക്കങ്ങളും എല്ലാം കേരളത്തില്‍ സമാനതകളില്ലാത്ത വിവാദമാണ് സൃഷ്ടിച്ചത്.
ദേശീയതലത്തിലും
ആ കേസുകള്‍ സജീവമാക്കി നിര്‍ത്തിയാല്‍ ദേശീയ തലത്തിലും അത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയും ആയ കെസി വേണുഗോപാലും സരിതയുടെ പരാതിയിലുള്ള കേസില്‍ പ്രതിയാണ്. കെസി വേണുഗോപാല്‍ ലോക്സഭ എംപിയായിരിക്കെ ആണ് പീഡനം നടന്നത് എന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത്.
അനില്‍കുമാറില്‍ തുടങ്ങി
മുന്‍ മന്ത്രിയും എംഎല്‍എയും ആയ എപി അനില്‍കുമാറിനെതിരെയുള്ള പരാതിയില്‍ കഴിഞ്ഞ ദിവസം സരിതയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. പരാതിക്കാരിയായ സരിതയെ വിളിച്ചുവരുത്തിയാണ് കൊല്ലം പോലീസ് മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ എംപിമാരായ ഹൈബി ഈഡന്, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയുള്ള അന്വേഷണവും ശക്തമാക്കിയാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാവും.
ബിജെപിയ്ക്കും പ്രതിസന്ധി
അന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എപി അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ട് നാളേറെയായെങ്കിലും പിന്നീട് അതില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ആ കേസ് ഇപ്പോള്‍ പൊടിതട്ടിയെടുത്താല്‍ ദേശീയ തലത്തില്‍ ബിജെപിയ്ക്കും പ്രതിസന്ധിയാകുമെന്ന് ഉറപ്പാണ്.
അപ്പോള്‍ ജോസ് കെ മാണിയോ...
സരിത എസ് നായര്‍ ലൈംഗികാരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍ ജോസ് കെ മാണിയാണ്. അന്ന് ജോസ് കെ മാണി യുഡിഎഫിനൊപ്പമായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പവും. മറ്റ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സജീവമായാല്‍, ജോസ് കെ മാണിയുടെ പേര് മുന്‍നിര്‍ത്തിയായിരിക്കും പ്രതിരോധം തീര്‍ക്കുക എന്നതും ഉറപ്പാണ്.
നിയമോപദേശം തേടും?
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ പൊടിതട്ടിയെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികാരോപണം കേസുകള്‍ മാത്രമല്ല, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍
സ്വര്‍ണക്കടത്ത് വിവാദം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിവാദങ്ങളെയൊന്നും സര്‍ക്കാരുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷം അവയെല്ലാം തന്നെ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ഗ്രൂപ്പിസം
സോളാര്‍ കേസ് വീണ്ടും സജീവമാകുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആശ്വാസത്തിലാണ്. എ ഗ്രൂപ്പിലെ പ്രമുഖരാണ് സോളാര്‍ വിവാദത്തില്‍ പെട്ടവരില്‍ ഭൂരിഭാഗം പേരും. അതുകൊണ്ട് ആ വിവാദം ശക്തമായാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തങ്ങള്‍ക്ക് കൂടുതല്‍ ശക്തിനേടാനാകും എന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ.
Recommended Video