ബിജെപി ജില്ലാ നേതാവിന് വെട്ടേറ്റു; ആക്രമണം പാപ്പനംകോട് സജിക്കു നേരെ, പിന്നിൽ സിപിഎമ്മെന്ന് ബിജെപി
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി നേതാവിന് വെട്ടേറ്റു. ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ പാപ്പനംകോട് സജിക്കു നേരെയാണ് ആക്രമണുണ്ടായത്. സജിക്ക് തലയില്‍ വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് ആരോപിച്ചു.
തിരുവനന്തപുരം കരമന ജംഗ്ഷനിലൂടെ ബൈക്കില്‍ യാത്ര ചെയുന്ന വേളയിലായിരുന്നു സജിക്ക് നേരെ ആക്രമണുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ആക്രമിക്കുകായിരുന്നു. രാവിലെയായിരുന്നു സംഭവം നടന്നത്. അതേസമയം കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നെന്നും വാർത്തകൾ വന്നിരുന്നു. കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപ്പുരയില്‍ സന്തോഷി(30)ന്റെ കൈപ്പത്തിയാണ് തകര്‍ന്നത്.

സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു. സന്തോഷിന്റെ ശരീരത്തിനും മുഖത്തിനും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കണ്ണൂരിലെ സംഭവം നടന്നത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നാണ് പോലീസ് പറയുന്നത്. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റ സന്തോഷിനെ ഇരിട്ടി സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് തലശേരിയിലെ സ്വകാര്യാശുപത്രിയിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഴക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications