കല്ലേറ്, തീയിടൽ... വനിത മതിലിനിടെ ബിജെപി ആക്രമണം, സംഘർഷം.... പോലീസ് ലാത്തിവീശി!
കാസർകോട്: വനിത മതിലിനിടെ കാസർകോട് സംഘർഷം. വനിതാ മതിലിനിടെ കാസർകോട് ചേറ്റുകുണ്ടിലാണ് സിപിഎം - ബിജെപി സംഘർഷം നടന്നത്. വനിതാമതിലിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ കല്ലേറുണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശി.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറുകയായിരുന്നു. റരോഡരികിലെ കാടിന് തീയിട്ടാണ് മതിലിനെതിരെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നത്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപി സ്വാധീനമുള്ള മേഖലയാണ് ചേറ്റുകുണ്ട്.
സ്ത്രീ ലക്ഷങ്ങള്‍ ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്‍ന്നു, പ്രമുഖര്‍ അണിനിരന്നു
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി ലക്ഷങ്ങളാണ് ദേശീയ പാതയരങ്ങളിൽ മതിൽ തീർത്തത്. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്. കാസർകോട് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ആദ്യ കണ്ണിയായത്. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ടാണ് അവസാന കണ്ണിയായത്.
രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിൽനിന്നുള്ള പ്രമുഖർ മതിലിനൊപ്പം അണിനിരന്നു. രുണ്ടയുഗത്തിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിരെയുള്ള പ്രതിരോധമാണ് കേരളത്തിലെ വനിതകള്‍ പടുത്തുയര്‍ത്തിതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് സമാപന സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
വൻ ജനപങ്കാളിത്തമായിരുന്നു വനിത മതിലിനുണ്ടായത്. ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിതയും പി.വല്‍സലയും കോഴിക്കോട്ടും അണിനിരന്നു. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മഹിളാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.