ടിപി അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്കോ? ആരോപണവുമായി ആർഎംപി!
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം വിലക്കെന്ന് ആരോപം. ആർഎംപിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിപിഎം ഇടപെട്ടാണ് കാനത്തെ വിലക്കിയതെന്ന് വെളിപ്പെടുത്തലുമായി ആര്‍എംപി നേതാവ് എന്‍ വേണു രംഗത്തെത്തുകയായിരുന്നു. പരിപാടിയിൽ നിന്ന് പിന്മാറിയത് സിപിഎം വിലക്കുള്ളതുകൊണ്ടാണെന്ന് കാനം പറഞ്ഞെന്ന് വേണു വ്യക്തമാക്കുകയായിരുന്നു.
ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടിപി ഭവന് ഉദ്ഘാടനം. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് കാനം രാജേന്ദ്രൻ പിന്മാറിയെന്ന് എൻ വേണു ആരോപിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു.
കടുത്ത സംഘർഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കൾ തങ്ങളുടെ സെമിനാറുകളിൽ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിച്ചു. കാനത്തിന് പിന്നാലെ ജനതാദൾ ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും പരിപാടിയിൽ നിന്ന് പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ജനുവരി രണ്ടിന് മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് ആർഎംപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് കാനം രാജേന്ദ്രൻ പ്രതികരിക്കുന്നത്. ആർഎംപി നേതാക്കൾ ക്ഷണിച്ചപ്പോൾ തന്നെ അസൗകര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെ പൂര്‍ണമായി ഒഴിവാക്കി കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ പ്രാമുഖ്യം കൊടുക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ട എന്നതാണ് തീരുമാനമെന്ന് ജനതാദൾ നേതാക്കളും പ്രതികരിക്കുന്നു.