ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം സംയുക്ത പാർലമെൻറി സമിതി അന്വേഷിക്കണമെന്ന് സിപിഎം
തിരുവനന്തപുരം;ഫെയ്‌സ്‌ബുക്ക്-വാട്സാപ്-ഇൻസ്‌റ്റഗ്രാം എന്നിവയും ബിജെപിയും തമ്മിലുള്ള ബന്ധം സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷിക്കണമെന്ന് സിപിഎം. വർഗീയ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തിൽ ഫെയ്‌സ്‌ബുക്കിന്റെ, പ്രത്യേകിച്ച് ഇതിന്റെ ഇന്ത്യയിലെ നയവിഭാഗത്തിന്റെ പങ്ക് അപലപനീയമാണ്. വർഗീയവിദ്വേഷ ഉള്ളടക്കത്തിന്റെ കാര്യത്തിൽ സ്വന്തം മാനദണ്ഡങ്ങൾപോലും ഫെയ്‌സ്‌ബുക്ക് പാലിക്കുന്നില്ലെന്നും പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Recommended Video
ഫെയ്‌സ്ബുക്ക്, വാട്സാപ്, ഇൻസ്‌റ്റഗ്രാം എന്നിവയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശരിയായിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് 2018ൽ നടത്തിയ അന്വേഷണം ഇത്തരം അധാർമിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബിജെപി സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ നടത്തുന്ന നിക്ഷേപവും പ്രവർത്തനങ്ങളും സമുദായങ്ങൾ തമ്മിൽ സ്‌പർധ പടർത്താൻ ഇതുവഴി ശ്രമിക്കുന്നതും വെളിച്ചത്തുവന്നു. റിലയൻസിൽ ഈയിടെ ഫെയ്‌സ്‌ബുക്ക് നടത്തിയ മുതൽമുടക്ക് കുത്തകവൽക്കരണത്തെക്കുറിച്ചുള്ള ആശങ്ക സ്ഥിരീകരിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ ഫലപ്രദമായ ആഭ്യന്തരനിയന്ത്രണ മേൽനോട്ട സംവിധാനമില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകൾവഴി ബിജെപിക്ക് ലഭിക്കുന്ന വൻസമ്പത്ത് സാമൂഹ്യമാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവരെ കൂടുതൽ സഹായിക്കുന്നു. വർഗീയവിദ്വേഷ പ്രചാരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണം. സാമൂഹ്യമാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് തടയാൻ ഫലപ്രദമായ സംവിധാനം ആവിഷ്‌കരിക്കണം. ജെപിസി കണ്ടെത്തൽ വരുന്നതുവരെ, സർക്കാർ വകുപ്പുകളോ തെരഞ്ഞെടുപ്പ് കമീഷൻപോലുള്ള ഭരണഘടന സ്ഥാപനങ്ങളോ ഫെയ്‌സ്‌ബുക്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിരോധിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.