ഇടുക്കിയിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു; ആരോപണവുമായി യുഡിഎഫ്, വിവാദം കൊഴുക്കുന്നു
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണം വീണ്ടും ശക്തമാകുന്നു. കണ്ണൂരിനും കാസർഗോഡിനും പിന്നാലെ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്പ്പിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഇടുക്കിയിലെ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളുടെ പേര് അനധികൃതമായി കേരളത്തിലെ വോട്ടർ പട്ടികയിൽ സിപിഎം ഉൾപ്പെടുത്തിയെന്നാണ് ആരോപണം. തമിഴ്നാട്ടിലും കേരളത്തിലും വീടുകളുള്ള അവരിൽ നല്ലൊരു ശതമാനം ആളുകൾക്ക് വോട്ട് തമിഴ്നാട്ടിലാണ്.

ഏപ്രിൽ 18ന് തമിഴ്നാട്ടിൽ നടന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇവരിൽ പലരും 5 ദിവസത്തിന് ശേഷം കേരളത്തിലും വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കള്ളവോട്ട് ചെയ്തവരെ കണ്ടെത്താൻ ബൂത്ത് തലകണക്കുകൾ പരിശോധിച്ച് വരികയാണെന്ന് നേതാക്കൾ വ്യക്തമാക്കി. നാാൽപതിനായിരത്തോളം വരുന്ന യുഡിഎഫ് വോട്ടർമാരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയെന്നും യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
കരട് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും അന്തിമ പട്ടിക പുറത്ത് വിട്ടപ്പോൾ അകാരണമായി ഇവരെ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ആരോപണങ്ങൾ സിപിഎം നിഷേധിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications