ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ, 'അങ്ങനെയൊരു തീരുമാനമില്ല'
കണ്ണൂർ: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം തന്റെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കുന്നുവെന്ന വാർത്ത തള്ളി പി ജയരാജൻ. വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്ന് പി ജയരാജൻ കുറ്റപ്പെടുത്തി.
വർഗീയശക്തികൾ ആരാധനാലയങ്ങളിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നിരന്തരം താൻ പ്രതികരിക്കുന്നതാണ് ഇത്തരം നുണകൾ നിർമ്മിക്കാനുളള കാരണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി ജയരാജൻ ആരോപിച്ചു.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഐഎം;പി ജയരാജന് സംസ്ഥാനതല ചുമതല... എന്ന നിലയിൽ ഒരു വാർത്ത ഏതായാലും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി കാണുന്നു. നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തെതാണ് ഇത്. രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർട്ടിയാണ് സിപിഐഎം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും പ്രതികരിക്കാനും സിപിഐഎം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർട്ടിക്ക് ധാരണയുണ്ട്.

വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്.അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകരാണ് ഞാൻ. അത്തരം ഇടപെടലാണ് ഈ നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരാകുന്നത്.
വിശ്വാസികളാണ് ക്ഷേത്രത്തിൻറെ കാര്യം നോക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് നടത്തുന്നത്.അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയിൽ രാമൻറെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർഎസ്എസിന്റെത്. ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ ഉത്പാദിപ്പിക്കുന്നത്.
ഇങ്ങനെയൊരു വ്യാജവാർത്ത വന്നപ്പോൾ പലരും വിളിച്ച് അന്വേഷിക്കുകയുണ്ടായി. പല മാധ്യമങ്ങളിലും ഒരുപോലെ വാർത്തകൾ വന്നപ്പോൾ ചിലരൊക്കെ അത് വിശ്വസിക്കുന്ന നിലയും ഉണ്ടായി. അങ്ങനെയുള്ളവരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്രമക്കേടുകളും അരാജക പ്രവണതകളും മോഷണവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് വന്നത്. അവിടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ഇടപെടണം എന്ന് ആവശ്യം പോലും ചിലർ ഉന്നയിക്കുകയുണ്ടായി.ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ഈ വാർത്തകളിൽ വന്നതുപോലുള്ള ഒരു തീരുമാനം സിപിഐഎം എടുത്തിട്ടില്ല'.




Click it and Unblock the Notifications