ഹോട്ട് സീറ്റായ കോട്ടയത്ത് ആരും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിയുമായി സിപിഎം, പുതുമുഖം സിന്ധുമോൾ!
തിരുവനന്തപുരം: ബിജെപിക്കും കോണ്‍ഗ്രസിനും ഒരു മുഴം മുന്നേ എറിഞ്ഞ് സ്ഥാനാര്‍ത്ഥി പട്ടികയുമായി തയ്യാറെടുത്തിരിക്കുകയാണ് ഇടത് മുന്നണി. സിപിഐ 4 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. സിപിഎമ്മിലും കാര്യങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഇത്തവണ പക്ഷേ ഘടകക്ഷികളെ മുഴുവന്‍ വെറുപ്പിച്ച് കൊണ്ടാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. കോട്ടയം സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. അതും ആരും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിയെ ആണ് കോട്ടയത്ത് സിപിഎം ഇറക്കുന്നത്.
കോട്ടയം പിടിച്ചെടുത്തു
2014ല്‍ ജെഡിഎസിന് സിപിഎം വിട്ടുനല്‍കിയ സീറ്റാണ് കോട്ടയം. യുഡിഎഫിന്റെ കുത്തക മണ്ഡലം. കേരള കോണ്‍ഗ്രസ് എം പാട്ടും പാടി ജയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലം. ഇത്തവണ ജെഡിഎസിന് കോട്ടയം നല്‍കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
കോട്ടയത്തെ കളി മാറി
പകരം സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കും. കോട്ടയത്തേക്ക് മുതിർന്ന നേതാക്കളായ സുരേഷ് കുറുപ്പിന്റെയും വിഎന്‍ വാസവന്റെയും പേരുകളാണ് ഏറ്റവും സജീവമായി പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ കോട്ടയത്തെ കളി മാറിയിരിക്കുന്നു.
അപ്രതീക്ഷിത സ്ഥാനാർത്ഥി
ആരും പ്രതീക്ഷിക്കാത്ത ഒരു സ്ഥാനാര്‍ത്ഥിയാണ് കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ കച്ച കെട്ടുന്നത്. ഡോ. സിന്ധുമോള്‍ ജേക്കബ്. വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ പേര് കോട്ടയത്ത് ഇപ്പോള്‍. സിപിഎമ്മിന്റെ ഉഴവൂര്‍ പഞ്ചായത്ത് അംഗമാണ് സിന്ധുമോള്‍ ജേക്കബ് എന്ന ഹോമിയോ ഡോക്ടര്‍.
ഉഴവൂർ പഞ്ചായത്തംഗം
കോട്ടയത്തെ സജീവ പാര്‍ട്ടി പ്രവര്‍ത്തകയായ സിന്ധു സിപിഐ കുടുംബാംഗമാണ്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സിപിഎമ്മുമായി അടുത്തു. 2005ല്‍ ഉഴവൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് പ്രസിഡണ്ടുമായി. അതിന് ശേഷം അരീക്കര വാര്‍ഡില്‍ നിന്നും തുടര്‍ച്ചയായ ജയം.
സ്ത്രീ പ്രാതിനിധ്യം
സുരേഷ് കുറുപ്പും വാസവനും അടക്കമുളള മുതിര്‍ന്ന നേതാക്കളെ തളളി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിതമായാണ് സിന്ധു ഇടം പിടിച്ചത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മതിയായ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.
ആരൊക്കെ ഉണ്ടാവും?
നിലവില്‍ സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ പികെ ശ്രീമതിയുടെ പേര് മാത്രമേ ഉറപ്പായിട്ടുളളൂ. സതീദേവി, വീണ ജോര്‍ജ്, അടക്കമുളളവരേയും പാര്‍ട്ടി വിവിധ സീറ്റുകളില്‍ പരിഗണിക്കുന്നുണ്ട്. അതിനിടെയാണ് പുതുമുഖമായ സിന്ധുമോള്‍ ജേക്കബിന്റെ പേരും ചര്‍ച്ചയാവുന്നത്.
ഒരു ഘട്ടത്തിലും കേൾക്കാത്ത പേര്
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും സിന്ധുമോളുടെ പേര് കയറി വന്നിരുന്നില്ല. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സിന്ധുമോളുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹി കൂടിയാണ് സിന്ധു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയ്ക്ക് സ്വീകരണം നൽകി പാർട്ടിയുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു സിന്ധു..
രണ്ടാമത്തെ സിന്ധു
കോട്ടയത്ത് സിപിഎം പരിഗണിക്കുന്ന രണ്ടാമത്തെ സിന്ധുവാണ് സിന്ധുമോള്‍. 2006ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം പുതുപ്പളളിയില്‍ ഇറക്കിയത് സിന്ധു ജോയിയെ ആയിരുന്നു. പിന്നീട് സിന്ധു ജോയ് കോണ്‍ഗ്രസ് പാളയത്തിലുമെത്തി. യുഡിഎഫില്‍ കോട്ടയം സംബന്ധിച്ചുളള തര്‍ക്കം മുതലെടുക്കാനാണ് സിപിഎം നീക്കം.
നിഷ മത്സരിക്കുമോ
സിന്ധുമോളുടെ യാക്കോബായ കുടുംബ പശ്ചാത്തലം അതിന് സഹായിക്കുമെന്ന് സിപിഎം കരുതുന്നു. അതേസമയം കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും മാണിയുടെ മരുമകള്‍ നിഷ ജോസ് കെ മാണിയുടെ പേര് കോട്ടയത്ത് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇത്തവണ കോട്ടയത്ത് പെണ്ണുങ്ങള്‍ തമ്മിലാവും പോര്.
പിജെ ജോസഫ് വന്നാൽ
കോട്ടയം സീറ്റ് തിരിച്ച് എടുത്തതില്‍ ജെഡിഎസ് നേതൃത്വം സിപിഎമ്മിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം മാണിയോട് ഉടക്കി നില്‍ക്കുന്ന പിജെ ജോസഫ് വിഭാഗം എല്‍ഡിഎഫിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാല്‍ കോട്ടയം സീറ്റ് പിജെയ്ക്ക് മത്സരിക്കാനായി സിപിഎം വിട്ടുനല്‍കിയേക്കും എന്നും സൂചനയുണ്ട്.
ഇന്ത്യയെ നൈസായി പറ്റിച്ച് പാകിസ്താൻ, നിരോധനം വെറും കണ്ണിൽ പൊടിയിടൽ മാത്രമെന്ന് കണ്ടെത്തൽ