കൈകഴുകി സിപിഎം, പാർട്ടി പ്രവർത്തകർക്ക് മേൽ യുഎപിഎ ചുമത്തിയ കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം!
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് പാര്‍ട്ടി തീരുമാനം. അറസ്റ്റിലായ അലന്, താഹ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
എംഎൽഎമാരെ ഒളിപ്പിക്കാൻ നെട്ടോട്ടമോടി കോൺഗ്രസ്, രാജസ്ഥാനിലെ റിസോർട്ടിൽ സുഖവാസം!
Recommended Video
യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം അതീവ ഗുരുതരമാണെന്നും അക്കാര്യത്തില്‍ യുഎപിഎ സമിതി തീരുമാനം എടുക്കട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതേസമയം യുവാക്കള്‍ക്കെതിരെ പാര്‍ട്ടി ഉടന്‍ നടപടി എടുത്തേക്കില്ല എന്നും സൂചനയുണ്ട്. യുഎപിഎ സമിതിയുടെ തീരുമാനത്തിന് അനുസരിച്ചാവും പാർട്ടി നിലപാട്.
അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയതില്‍ പോലീസിനും സര്‍ക്കാരിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മിനകത്ത് നിന്നടക്കം നേതാക്കള്‍ പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എംഎ ബേബി, പ്രകാശ് കാരാട്ട് അടക്കമുളള നേതാക്കള്‍ പോലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു. തുടക്കത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാടുകള്‍ക്കൊപ്പമായിരുന്നു.
നവംബര്‍ നാലാം തിയ്യതി തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അലനും താഹയ്ക്കും മേല്‍ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പാര്‍ട്ടി നിലപാട് എടുത്തത്. എന്നാല്‍ അലനും താഹയ്ക്കും എതിരെ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 14ലേക്ക് മാറ്റി.