ആയിരം നാവുള്ള അനന്തന്റെ നാവ് കടംവാങ്ങിയാലും നടക്കില്ല, ഭയക്കുകയോ മുട്ടുമടക്കുകയോ ഇല്ലെന്ന് സിപിഎം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുളള കോൺഗ്രസ്-ബിജെപി നീക്കം ഫലം കാണില്ലെന്ന് സിപിഎം. സോളാർ കേസിൽ സംഭവിച്ചതുപോലെ കുറ്റവാളികളെ രക്ഷിക്കുന്നതിന് ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന യുഡിഎഫ് ഭരണരീതിയല്ല ഇന്നത്തേത്.
സ്വർണക്കടത്തിന് കൂട്ടോ പങ്കാളിത്തമോ ഉള്ളതായി ഒരു ആക്ഷേപവും വരാതിരുന്നിട്ടും സ്വപ്‌ന സുരേഷുമായി സൗഹൃദ ബന്ധമുണ്ടെന്ന് ആക്ഷേപം വന്നതു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി നടപടിയെടുത്തുവെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
സിപിഎം പ്രസ്താവന ഇങ്ങനെ: യുഎഇ കോൺസുലേറ്റിൽനിന്ന് ഒഴിവാക്കപ്പെട്ട പിആർഒ സരിത്ത് കുമാറിനെ കസ്റ്റംസ് അറസ്റ്റുചെയ്ത് തെളിവെടുത്തപ്പോൾ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷും ബിജെപി ബന്ധമുള്ള സന്ദീപ് നായരും കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതായി കസ്റ്റംസ് കണ്ടെത്തി. സ്വപ്നയെ പ്രതിചേർക്കപ്പെടും മുമ്പുതന്നെ ഇവരുമായി സൗഹൃദബന്ധമുണ്ടെന്ന് ആക്ഷേപം വന്നതുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി നടപടിയെടുത്തു.
ഈ ഉദ്യോഗസ്ഥന് സ്വർണക്കടത്തിന് കൂട്ടോ പങ്കാളിത്തമോ ഉള്ളതായി ഒരു ആക്ഷേപവും വന്നിട്ടില്ല. എന്നിട്ടു പോലും ശക്തമായ ഇത്തരമൊരു നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജവം കാട്ടി. ഇതിലൂടെ യുഡിഎഫിൽനിന്ന് വ്യത്യസ്തമാണ് എൽഡിഎഫിന്റെ ഭരണശൈലിയെന്ന് തെളിഞ്ഞു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളിൽനിന്ന് ഏറ്റവും ശക്തമായ അന്വേഷണം ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിലൂടെയെല്ലാം ഈ കേസിൽ കുറ്റക്കാർ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും ഉപ്പുതിന്നവർ ആരായാലും അവർ വെള്ളം കുടിക്കണമെന്നുമുള്ള നിലപാട് എൽഡിഎഫ് പ്രകടിപ്പിച്ചിരിക്കുകയാണ്.
സോളാർ കേസിൽ സംഭവിച്ചതുപോലെ കുറ്റവാളികളെ രക്ഷിക്കുന്നതിന് ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന യുഡിഎഫ് ഭരണരീതിയല്ല ഇന്നത്തേത്. എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആയിരം നാവുള്ള അനന്തന്റെ നാവ് കടംവാങ്ങിയാലും ബിജെപി--കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. മടിയിൽ കനമില്ലാത്തതുകൊണ്ടുതന്നെ ഈ ഭരണത്തിനും അതിന്റെ സാരഥികൾക്കും ആരുടെയും മുന്നിൽ ഭയക്കുകയോ മുട്ടുമടക്കുകയോ ചെയ്യേണ്ട കാര്യമില്ല.