കോടിയേരി അവധിയില്‍ പോകുന്നില്ല, തത്കാലിക സെക്രട്ടറിയും ഇല്ല; വാർത്തകൾ നിഷേധിച്ച് സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയ്ക്ക് അപേക്ഷിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയ്ക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്ന വാര്‍ത്തയും സിപിഎം സെക്രട്ടേറിയറ്റ് നിഷേധിച്ചു.
കോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു, സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
ചികിത്സയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാന്‍ അപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ആറ് മാസത്തെ അവധിയെടുക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് താത്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നിലവില്‍ കോടിയേരിയുടെ അഭാവത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെയാണ് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ സിപിഎം നിഷേധിച്ചിരിക്കുകയാണ്. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ കേരളത്തിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് ഇത് പുറത്ത് വിട്ടത്.
ചികിത്സയ്ക്കായി കോടിയേരി നല്കിയ അവധി അപേക്ഷ അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും എന്നായിരുന്നു വാര്‍ത്തള്‍. എംഎ ബേബി, ഇപി ജയരാജന്, എംവി ഗോവിന്ദന്, എ വിജയരാഘവന് എന്നിവരുടെ പേരുകളാണ് താത്കാലിക സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.