എന്ത് കൊണ്ട് സിപിഎം? ഇതാണ് ഉത്തരം... ജില്ലാ സെക്രട്ടറിയുടെ മാപ്പ്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയേയും ഭര്‍ത്താവിനേയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ഇത് തന്നെ ആയിരുന്നു.
കുറച്ച് നാളുകളായി സദാചാര പോലീസിംഗിനെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ചുംബന സമരത്തെ പിന്തുണച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എംബി രാജേഷ് അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായപ്പോള്‍ എന്താണ് സിപിഎം ചെയ്തത്. മറ്റ് പലരേയും പോലെ നിശബ്ദരാവുകയോ പ്രകോപിതരാവുകയോ ചെയ്തില്ല. സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറയുകയാണ് ചെയ്തത്.
പ്രിയ സുഹൃത്തുക്കളേ ,മാധ്യമ പ്രവർത്തക ശ്രീമതി ജിഷ എലിസബത്തിനേയും ഭർത്താവ് ശ്രീ. ജോണ്‍ ആളൂരിനേയും ജവഹർ നഗറിലെ ഓഫീസിൽ അ...
Posted by Kadakampally Surendran on Wednesday, 15 July 2015
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിച്ചത്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടേത് അപക്വമായ നടപടിയായിപ്പോയി. ഇതില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ താന്‍ അവര്‍ക്ക് വേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും ഖേദം പ്രകടിപ്പിയ്ക്കുകയും ചെയ്യുന്നു എന്നും കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയുടെ മാപ്പപേക്ഷ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്.