മാധ്യമപ്രവർത്തകയോട് ജില്ലാ സെക്രട്ടറിയുടെ ആക്രോശം, നേതാവിന് മറുപടിയുമായി മാധ്യമപ്രവർത്തക!
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പോലും കാരണമായോ എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്ന സമയത്ത് പിണറായിയേയും കടത്തി വെട്ടുകയാണ് ചില സിപിഎം നേതാക്കള്‍. മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വിവാദത്തിലായിരിക്കുന്നത് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് ആണ്.
പാലാരിവട്ടം അഴിമതിക്കെതിരെ കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. സിഎന്‍ മോഹനന് എതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക തന്നെ രംഗത്ത് എത്തിയിട്ടുമുണ്ട്. വിവരങ്ങള്‍ ഇങ്ങനെ:
പിണറായിയുടെ 'കടക്ക് പുറത്ത്'
പിണറായി വിജയന്റെ 'കടക്ക് പുറത്ത്' കേരളം മറന്ന് കാണില്ല. മുന്‍പ് തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി സമാധാന ചര്‍ച്ച നടത്തിയിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി വിരട്ടിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രിക്ക് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിഎന്‍ മോഹനന്.
സെക്രട്ടറിയുടെ 'മാറി നില്ക്ക്'
ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പാലം അഴിമതിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം തേടിച്ചെന്ന ന്യൂസ് 18 മാധ്യമപ്രവര്‍ത്തക വിനീത വിജിക്കാണ് ദുരനുഭവമുണ്ടായത്. എങ്ങനെയാണ് സമരവുമായി മുന്നോട്ട് പോകുന്നത് എന്ന ചോദ്യത്തിന് 'അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെ'ന്നും 'സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണോ ബൈറ്റ് എടുക്കുന്നത്' എന്നും ചോദിച്ച് 'മാറി നില്ക്ക്' എന്ന് സെക്രട്ടറി ആക്രോശിച്ചു.
ബ്ലാക്ക് മെയിലിന് ഉദ്ദേശം
ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മാധ്യമപ്രവര്‍ത്തകയോടുളള സിപിഎം സെക്രട്ടറിയുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. എറണാകുളം പ്രസ് ക്ലബ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ മാര്‍ച്ച് അലങ്കോലപ്പെടുത്താനുളള ശ്രമത്തെയാണ് താന്‍ എതിര്‍ത്തത് എന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ഉദ്ദേശമെന്നും അതിന് വഴങ്ങില്ലെന്നുമാണ് സിഎന്‍ മോഹനന്റെ പ്രതികരണം. ഇതോടെ മാധ്യമപ്രവര്‍ത്തക മറുപടിയുമായി എത്തി.
പ്രതികരണവുമായി മാധ്യമപ്രവർത്തക
ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. കുറിപ്പ് വായിക്കാം:'' ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഓരോ വാർത്തയും കർത്തവ്യമാണ്. അത് കൃത്യമായി ചെയ്യാൻ ശ്രമിക്കാറും ഉണ്ട്.പാലാരിവട്ടം പാലത്തേക്കുള്ള ഇടതു മുന്നണിയുടെ മാർച്ച് റിപ്പോർട്ട് ചെയ്യാനാണ് ഇന്ന് പോയത്.മാർച്ചുകൾക്കിടയിൽ നേതാക്കളെ കാണുന്നതും പ്രതികരണം തേടുന്നതും സ്വാഭാവികം.എൽ ഡി എഫ് കൺവീനർ വിജയരാഘവൻ അടക്കമുള്ളവർ പ്രതികരിച്ചു..
അസഹിഷ്ണുതയോടെ പ്രതികരണം
എങ്ങനെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്ന ചോദ്യമാണ് എറണാകുളം സി പി ഐ എം ജില്ലാസെക്രട്ടറി സി എൻ മോഹനനോട് ചോദിച്ചത്. ( തൽസമയം ബുള്ളറ്റിനിൽ ) കാര്യകാരണങ്ങൾ കൃത്യമായി പറയാൻ ഉതകുന്ന ചോദ്യം. എന്നിട്ടും എന്തൊക്കെ ആവിശ്യങ്ങൾ മുൻനിർത്തിയാണ് സമരം എന്ന് പോലും പറയാതെ അദ്ദേഹം അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോഡ് ലെസ്സ് മൈക്കിന് കേബിൾ ഇല്ല
പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ അത് മാന്യമായി പറയാമായിരുന്നു. മാറിനിൽക്കാനും മടങ്ങിപോകാനും ആക്രോശിക്കാൻ പ്രസംഗത്തിനിടയൽ വന്നല്ല പ്രതികരണം ചോദിച്ചത്. ഉത്തമ ബോധ്യത്തോടെയാണ് ഈ ജോലി ചെയ്യുന്നത് അത് കൊണ്ട് അസഹിഷ്ണുതക്ക് മുന്നിൽ അവസാനിക്കുന്നതല്ല ചോദ്യങ്ങൾ. അത് ഇനിയും ഞങ്ങൾ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഉയരും. മറുവശത്ത് താങ്കൾ ആണെങ്കിൽ കൂടിയും. (കോഡ് ലെസ്സ് മൈക്കിന് കേബിൾ ഇല്ലെന്ന് കൂടി അങ്ങേയെ ഓർമ്മിപ്പിക്കട്ടെ)'' എന്നാണ് പോസ്റ്റ്.
'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!
അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!