പികെ ശശിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്, യുവതിയുടെ പരാതി ശരിവെച്ച് കണ്ടെത്തൽ
Recommended Video
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കുരുക്ക് മുറുകുന്നു. പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തെക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പികെ ശശിക്ക് എതിരെയാണ് പാർട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നും സൂചനയുണ്ട്.
വനിതാ നേതാവ് പികെ ശശിക്ക് എതിരെ ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് എന്നും സൂചനയുണ്ട്.
ഫോണിൽ വിളിച്ച് ശല്യം
പാലക്കാട്ടുളള ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്ക്ക് എതിരെ പരാതിയുമായി മുന്നോട്ട് വന്നത്. ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും അപമര്യാദയായി പെരുമാറുന്നുവെന്നുമാണ് യുവതി പരാതി ഉന്നയിച്ചത്. പാലക്കാട് ജില്ലാ സമ്മേളന കാലത്താണ് സംഭവമെന്നും യുവതി പരാതിപ്പെടുകയുണ്ടായി.
പരാതിയുമായി വനിതാ നേതാവ്
അപമര്യാദയായി പെരുമാറുന്നതിനെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചു. സംസ്ഥാന നേതൃത്വത്തിന് ഓഗസ്റ്റ് 14നാണ് യുവതിയുടെ പരാതി ലഭിച്ചത്. എന്നാല്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
അന്വേഷണ കമ്മീഷൻ
ഇതോടെ പാര്‍ട്ടിക്ക് അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടതായി വന്നു. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും ഉള്‍പ്പെടുന്നതാണ് അന്വേഷണ കമ്മീഷന്‍. എന്നാല്‍ കമ്മീഷന്‍ അന്വേഷണവും ഒച്ച് വേഗത്തിലിഴഞ്ഞതോടെ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരിക്കുന്നത്.
അംഗങ്ങൾക്കിടയിൽ ഭിന്നത
അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പരാതിക്കാരിക്ക് അനുകൂലമാണ് എന്നാണ് സൂചന. പികെ ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ല എന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറുകയാണ് ചെയ്തത് എന്നുമാണ് കണ്ടെത്തല്‍. ശശിക്കെതിരായ പരാതിയെച്ചൊല്ലി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ശ്രീമതിയും എകെ ബാലനും തമ്മില്‍ അഭിപ്രായ ഭിന്നതയുളളതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
റിപ്പോര്‍ട്ട് ഏകകണ്ഠം
പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് ശശിക്കെതിരായ പരാതിക്ക് പിന്നില്‍ എന്നാണ് എകെ ബാലന്‍ നിലപാടെടുത്തത്. എന്നാല്‍ പികെ ശ്രീമതി ഇതിനെ എതിര്‍ത്തു. ക്മ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും റിപ്പോര്‍ട്ട് ഏകകണ്ഠമാണ് എന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ശശിയുടെ വിശദീകരണം തേടിയിരുന്നു. ഇത് ചര്‍ച്ച ചെയ്ത ശേഷമാവും നടപടി തീരുമാനിക്കുക.
ഗൂഢാലോചനയെന്ന് ശശി
പികെ ശശിക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ യുവതി തയ്യാറായിട്ടില്ല. സംഘടനാ നടപടി മതിയെന്നാണ് യുവതിയുടെ നിലപാട്. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ശശിയുടെ വാദം. ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി വേണമെന്നും പികെ ശശി ആവശ്യപ്പെടുന്നു. പാര്‍ട്ടി എന്ത് നടപടിയെടുത്താലും താന്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കും എന്നും പികെ ശശി പ്രതികരിച്ചിരിക്കുന്നത്.
ശശിയെ തരംതാഴ്ത്തും
മൂന്നാഴ്ച മുന്‍പ് തന്നെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തള്ളിയാലും അന്തിമ തീരുമാനം സംസ്ഥാന സമിതിയുടേത് ആയിരിക്കും. കടുത്ത നടപടി ശശിക്കെതിരെ ഉണ്ടാകില്ല എന്നാണ് സൂചന. തരംതാഴ്ത്തല്‍ ആകും ശശിക്കെതിരെ ഉണ്ടാകാന്‍ സാധ്യതയുളള നടപടി. ശശിക്കെതിരെ നടപടി വൈകുന്നതില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്.
നടപടി വൈകുന്നതിൽ വിമർശനം
ശബരിമല വിഷയത്തില്‍ സിപിഎം നടത്തുന്ന ജാഥയുടെ ഷൊര്‍ണൂരിലെ ക്യാപ്റ്റനായി പികെ ശശിയെ നിയോഗിച്ചതിന് പാര്‍ട്ടിക്കുള്ളിലും പുറത്തും സിപിഎമ്മിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ജാഥ തീരും വരെ ശശിക്കെതിരെ നടപടി വൈകിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ശശിക്കെതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണത്തിൽ വഴിത്തിരിവ്, നിർണായക മൊഴികൾ പോലീസിന്