കീഴാറ്റൂരിൽ വയൽക്കിളികൾക്കൊപ്പം സമരം: 11 പ്രവർത്തകരെ സിപിഎം പുറത്താക്കി
കണ്ണൂര്‍: കീഴാറ്റൂരിലെ ഹൈവേ വിരുദ്ധ സമരത്തില്‍ വയല്‍ക്കിളി കൂട്ടായ്മയ്‌ക്കൊപ്പം നിന്ന പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. പാര്‍ട്ടിയുടെ എതിര്‍ ചേരിയില്‍ നിന്ന് സമരം നടത്തിയ 11 പേരെയാണ് പുറത്താക്കിയത്. കീഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ ഒന്‍പത് പേരെയും കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചിലെ രണ്ട് പേരെയുമാണ് പുറത്താക്കിയത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് പുറത്താക്കാനുള്ള കാരണമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിൽ പുരുഷൻ മാത്രമല്ല, സ്ത്രീയും കുറ്റക്കാരിയെന്ന് പേളി മാണി
സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പാര്‍ട്ടി നേരത്തെ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. എന്നാലീ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി.
കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. വയല്‍ക്കിളികള്‍ എന്ന് പേരിട്ട കൂട്ടായ്മ നേതൃത്വം നല്‍കിയ സമരത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകരും പങ്കെടുത്തു. ചെങ്കോട്ടയായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കാത്തത് സിപിഎമ്മിന് വലിയ ക്ഷീണമായിരുന്നു. പരമാവധി വയല്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കാം എന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്.