പിണറായിക്ക് കരുണാകരന്റെ അവസ്ഥ; സ്പ്രിംക്ലറില് സിപിഎമ്മിന് പറയാനുള്ളത്...
തിരുവനന്തപുരം: വിവാദത്തിലായ സ്പ്രിംക്ലര്‍ ഇടപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ അവസ്ഥയാണെന്നും അഭിപ്രായപ്പെട്ടു. കെ കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിനെതിരെ ചാരക്കേസ് ആരോപണം ഉയര്‍ന്നത്. ഇന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയാണ് അന്ന് കരുണാകരന്റെ കുടുംബത്തിനെതിരെയും രംഗത്തുവന്നിരുന്നത്. സമാനമായ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെയും ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
ഇടപാടിന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയുണ്ട്. അസാധാരണമായ സാഹചര്യത്തിലുണ്ടാക്കിയ കരാറാണിത്. മറ്റു കാര്യങ്ങളിലെ പരിശോധന പിന്നീട് നടത്തും. രോഗികളുടെ വിവരശേഖരണത്തിന് ഐടി വകുപ്പിന്റെ സംവിധാനങ്ങള്‍ മാത്രം മതിയാകാതെ വന്നപ്പോഴാണ് സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയത്. ആറ് മാസത്തെ സൗജന്യ സേവനം വാഗ്ദാനം ചെയ്തപ്പോഴാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവരങ്ങള്‍ ചോരുമെന്ന വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ അഭിപ്രായമാണ്. വിഷയം സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ട്. രണ്ടും സഹോദര പാര്‍ട്ടികളാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ഭയമെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞദിവസം വിവാദ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം മുഖ്യമന്ത്രിയോട് ചോദിക്കപ്പെട്ടിരുന്നു. അതിന് മുഖ്യമന്ത്രി നല്കിയ മറുപടി ഇങ്ങനെയാണ്- സ്പിംക്ളര്‍ വിവാദത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ല. ഹൈക്കോടതി ചില ചോദ്യങ്ങള്‍ ആരാഞ്ഞത് സ്വാഭാവിക നടപടിയാണ്. ഏത് കേസിലും ഇത്തരം ചോദ്യങ്ങള്‍ കോടതി ഉന്നയിക്കും. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനാണിത്. വിവരശേഖരണത്തിന്റെ ഭാഗമാണത്. ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. ഈ ധൈര്യമാണ് ഇനിയങ്ങോട്ടും ഉണ്ടാകുക. മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഐടി കമ്പനിയുടെ വിലാസം എകെജി സെന്ററിന്റേതാണ് എന്ന ആരോപണം അസംബന്ധമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുമോ. ആരോപിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ. അവരുടെ ശീലം വച്ച മറ്റുള്ളവരെ അളക്കരുതെന്നും പിണറായി പറഞ്ഞു.
വിവാദത്തില്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ഐടി സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എം മാധവന് നമ്പ്യാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.