ലോകസഭാ തിരഞ്ഞെടുപ്പ്: ആര്‍എസ്എസ് മാതൃക അനുകരിക്കാന്‍ സിപിഎം; രഹസ്യപ്രവര്‍ത്തനത്തിനും അണികള്‍
തിരുവനന്തപുരം: സംസ്ഥാനരാഷ്ടീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഏറെ നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീത്തില്‍ മോദിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ്സും പ്രാദേശിക രാഷ്ടീയ പാര്‍ട്ടികളും ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഖ്യചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബീഹാര്‍,കര്‍ണാടക,യുപി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചില ലോകസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഇത്തരം സഖ്യങ്ങള്‍ തങ്ങളുടെ വരവറിയിച്ച് കഴിഞ്ഞു. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ പഴയ പ്രതാപം നഷ്ടപ്പെട്ട സിപിഎമ്മിനെ സംബന്ധിച്ചും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്.
ഭരണം നഷ്ടമായ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും ലോകസഭയിലേക്ക് പഴയപോലെ കൂടുതല്‍ അംഗങ്ങളെ നിര്‍ത്തി വിജയിപ്പിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി സ്വാധീനം ഇപ്പോഴും ശക്തമയ കേരളത്തില്‍ നിന്ന് പരമാവധി അംഗങ്ങളെ ലോകസഭയില്‍ എത്തിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇതിനായി ഇപ്പോഴെ സിപിഎം മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴവന്‍ സമയപ്രവര്‍ത്തകരെ നിയമിക്കാന്‍ പാര്‍ട്ടി തലത്തില്‍ പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.
ആര്‍എസ്എസ്
ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇത്തരത്തില്‍ വന്‍തോതില്‍ മുഴുവന്‍ സമയപ്രവര്‍ത്തരെ നിയമിക്കുന്ന പദ്ധതി ആദ്യം സംസ്ഥാനത്ത് നടപ്പിലാക്കിയത് ആര്‍എസ്എസ് ആയിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് മുഴുവന്‍സമയ പ്രവര്‍ത്തരെ രംഗത്ത് ഇറക്കിയിരുന്നു. സീറ്റുകളില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി വോട്ടുകള്‍ നേടാന്‍ ഈ പദ്ധതി ഗുണം ചെയ്തു എന്നാണ് സംഘടന വിലയിരുത്തുന്നത്.
രഹസ്യപ്രവര്‍ത്തനം
കേരളത്തില്‍ നിന്ന് പരമാവധി അംഗങ്ങലെ ലോകസഭയിലെത്തിക്കുക എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിക്കാണ് സിപിഎം തയ്യാറാവുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇത്തരത്തില്‍ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്ന മുഴുവന്‍ സമയ പ്രവര്‍ത്തരേയും നിയമിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ 15 പേരെങ്കിലും രഹസ്യമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലായിരിക്കും ഇവരുടെ നിയമനം.
ചുമതലള്‍
പാര്‍ട്ടിയേക്കുറിച്ചും സംസ്ഥാനസര്‍ക്കാറിനേക്കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക,പൊതുജനാഭിപ്രായം രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരിക്കും ഇത്തരം പ്രവര്‍ത്തകര്‍ നടപ്പിലാക്കുക. കൂടാതെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത നീക്കങ്ങള്‍ കണ്ടുപിടിച്ച് മേല്‍കമ്മിറ്റിയെ അറിയിക്കുക എന്നതും ഇവരുടെ ചുമതലയാണ്.
അലവന്‍സും
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏത് ജില്ലയിലും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ പ്രവര്‍ത്തകരേയാകും പാര്‍ട്ടി റിക്രൂട്ട് ചെയ്യുക. ആളുകള്‍ അറിയാതെ തന്നെ അവര്‍ക്കിടയില്‍ നിന്നുകൊണ്ട് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന രീതിയിലാകും ഇവരുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുക. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അലവന്‍സ് നല്‍കും.
മാസം 7500 രൂപയാകും അലവന്‍സ് ഇനത്തില്‍ സംസ്ഥാനക്കമ്മിറ്റി ഇവരുടെ കുടംബത്തിന് നല്‍കുക. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ റിക്രൂട്ട് ചെയ്യപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് വീടുമായി ബന്ധപ്പെടാന്‍ സാധിക്കുകയുള്ളു. പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കാനായി പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് നൂറുരൂപയില്‍ കുറയാത്ത തുകയും സര്‍വ്വീസ് സംഘടനകളില്‍ നിന്ന് 200 രൂപയും ഫണ്ട് ഈടാക്കും.
അഴിച്ചുപണി
ഇത്തരത്തില്‍ 2000 പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കാനായി മാസം 15 ലക്ഷം രൂപ പാര്‍ട്ടിക്ക കണ്ടേത്തേണ്ടിവരും. ഈ തുക പുറത്ത് നിന്ന് സംഭാവനമേടിക്കാതെ പരമാവധി പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ പിരിച്ചെടുക്കാനാകും പാര്‍ട്ടി ശ്രമിക്കുക. തിരഞ്ഞെടുപ്പില്‍ പഴയ സംഘടനാ ശൈലി അടിമുടി അഴിച്ചു പണിക്കാണ് പാര്‍ട്ടി തയ്യാറാവുന്നത്. സ്വാധീനം കുറഞ്ഞ മേഖലകളില്‍ മേല്‍കമ്മിറ്റിയിലെ നേതാക്കള്‍ കുറഞ്ഞത് അഞ്ച്തവണയെങ്കിലും വീട് കയറി പ്രചരണം നടത്താന്‍ തീരുമാനം ഉണ്ട്.
പുതിയ കമ്മിറ്റികള്‍
ബൂത്ത്. പഞ്ചായത്ത്, നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് പകരം 35 വീടുകള്‍ക്ക് ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ചുമതലപ്പെടുത്തി പുതിയ കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റി പരിധിയിലെ വീടുകളെ സംബന്ധിച്ച് ചുമതലപ്പെടുത്തുന്ന നേതാവിന് പൂര്‍ണ്ണ അറിവ് ഉണ്ടായിരിക്കണം. ജില്ലാകമ്മിറ്റികളിലും ഇതിനോടകം തന്നെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.