ശശിക്കെതിരായ പീഡന പരാതി പരസ്യമാക്കിയത് ആര്? സിപിഎം അന്വേഷണം തുടങ്ങി, നടപടി വരും
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡന പരാതി ഉന്നയിച്ചത് പാര്‍ട്ടി പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. വനിതാ നേതാവിന്റെ പരാതിയില്‍ ആദ്യം അന്വേഷണം നടത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ കൂടുതല്‍ തിരിച്ചടിയായി. വനിതാ നേതാവ് കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയതോടെയാണ് ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചത്.
എന്നാല്‍ ആരാണ് ശശിക്കെതിരെ യുവതി നല്‍കിയ പരാതി പരസ്യമാക്കിയത്. ഇക്കാര്യവും സിപിഎം പരിശോധിക്കുകയാണ്. പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയ സംഭവം മാധ്യമങ്ങളെ അറിയിച്ചത് ആരാണ്. ശശി ഇക്കാര്യത്തില്‍ ചില വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അവരെ കുറിച്ചും സിപിഎം പരിശോധിക്കുന്നുവെന്നാണ് വിവരം. ഒരു പക്ഷേ, പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് നേതൃത്വത്തിന് യുവതി അന്നുതന്നെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയതും അന്വേഷണ കമ്മീഷനെ വച്ചതും. സംഭവം വാര്‍ത്തയായത് പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനയാണെന്ന് ശശി പറയുന്നു. ശശി ഇതുസംബന്ധിച്ച് നല്‍കിയ പരാതിയും പാര്‍ട്ടി അന്വേഷിക്കുകയാണ്.
പാലക്കാട് ജില്ലയിലെ സിഐടിയു നേതാവും ഡിവൈഎഫ്‌ഐ നേതാവുമാണ് പരാതി പരസ്യമാക്കിയതെന്ന് ശശിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ അസ്വാരസ്യമാണ് പീഡന പരാതി വാര്‍ത്തയാകാന്‍ കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ടിഎം ശശി, സെക്രട്ടറി കെ പ്രേംകുമാര്‍, ബാലസംഘം സംസ്ഥാന നേതാവ് എന്നിവരെ വിളിപ്പിക്കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.
പീഡന പരാതിയില്‍ സിപിഎം അന്വേഷണ കമ്മീഷന്‍ മൊഴിയെടുക്കല്‍ തുടരുകയാണ്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുക്കുന്നത്. തിങ്കളാഴ്ച ആറു പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. യുവതിയുമായി ബന്ധമുള്ള പാര്‍ട്ടിക്കാര്‍, നേതാക്കള്‍, ശശിയുമായി ബന്ധമുള്ളവര്‍ എന്നിവരില്‍ നിന്നെല്ലാം മൊഴിയെടുക്കുന്നുണ്ട്.
പിരിയാനാവില്ല, ഒരുമിച്ച് ജീവിക്കണമെന്ന് യുവതികൾ കോടതിയിൽ, നിർണായക വിധിയുമായി ഹൈക്കോടതി