പിഎം ആർഷോയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുന്നു: കെ സുരേന്ദ്രന്‍
കൊച്ചി: മഹാരാജാസ് കോളേജിൽ പരീക്ഷയിൽ കൃത്രിമം കാണിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ വിദ്യയെ തള്ളിപറഞ്ഞ് ആർഷോയെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ മാത്രം നടത്തിയ തട്ടിപ്പല്ലകേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. പല കോളേജ് അധികൃതർക്കും ഇത്തരം തട്ടിപ്പിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐയും സിപിഎം അദ്ധ്യാപക സംഘടനാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ കണ്ടാൽ മനസിലാകും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. യൂണിവേഴ്സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് തട്ടിപ്പ് മുതൽ എല്ലാ തട്ടിപ്പുകളിലും കേരള പൊലീസ് അന്വേഷിച്ച കേസുകളിൽ കുറ്റവാളികൾ എല്ലാം രക്ഷപ്പെടുകയായിരുന്നു.

വ്യാജ ഡോക്ടറേറ്റ് നേടുന്നതുമായി ബന്ധപ്പെട്ട ഒരു കേസുകളിലും പുരോഗതിയുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്രയും നിന്ദ്യമായ കാര്യങ്ങൾ പുറത്തുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കൊടും ക്രിമിനലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ നിലപാട് മാറ്റിയതിന് പിന്നിൽ ഭയമാണ്. വാദിയെ പ്രതിയാക്കുന്ന നിലപാടാണ് കോളേജ് അധികൃതർ എടുക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സർട്ടിഫിക്കറ്റ് നൽകുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാൻ കഴിയില്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണയും പറഞ്ഞു. മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ പുറത്ത് വരുമ്പോൾ സർക്കാർ ഉന്നത തല അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐതട്ടിപ്പ് സംഘമായി മാറുമ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഈ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ലജ്ജാകരമാണ്. എസ്എഫ്ഐ എവിടെ ഉണ്ടോ അവിടെ തട്ടിപ്പുണ്ട് എന്ന അവസ്ഥയിലാണ്. വ്യാജ സർട്ടിഫിക്കറ്റിന്റെയും എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റിന്റെയും കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം , യുവമോർച്ച ഈ വിഷയത്തിൽ സർവ്വകലാശാലകളുടെ ചാൻസിലർ കൂടിയായ ഗവർണ്ണർക്ക് നിവേദനം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ഇക്കാര്യത്തിൽ കുറ്റക്കാർ ഭരണകക്ഷിയായ സിപിഎമ്മിന്റെ സംരക്ഷണയിലാണെന്ന് എല്ലാവർക്കുമറിയാം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് യുവ മോർച്ച സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്നും വിഷയം ഒത്ത് തീർപ്പിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ യുവമോർച്ച നേതാക്കൾ അമൽ ജോതി അശുപത്രിയിൽ സന്ദർശിക്കുകയും പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ 9 വർഷത്തെ വികസന പദ്ധതികൾൾ ഉയർത്തിക്കാട്ടി മഹാ സമ്പർക്ക് അഭിയാൻ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.












Click it and Unblock the Notifications