10 സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്ന് പ്രതീക്ഷ; ജോസ് വന്നാല്‍ മുന്നണി ശക്തമാവുമെന്ന് വാസവന്‍
കോട്ടയം: ഇടതുമുന്നണി പ്രവേശന സാധ്യതകള്‍ ശക്തമാക്കുന്ന ജോസ് കെ മാണിക്കെതിരെ ശക്തമായ വിമര്‍ശനമാണ് പിജെ ജോസഫ് നടത്തുന്നത്. യുഡിഎഫിനെ തകര്‍ത്ത് കെഎം മാണിയുടെ പൈതൃകത്തെ സിപിഎമ്മിന്‍റെ തൊഴുത്തില്‍ കെട്ടാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നാണ് പിജെ ജോസഫ് ഞായറാഴ്ച പ്രതികരിച്ചത്. കെഎം മാണിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാര്‍ട്ടിയുടെ ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസ് എന്ന് പറയാന്‍ പോലും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതേസമയം തന്നെ ജോസുമായുള്ള ചര്‍ച്ചകള്‍ സജീവമാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
കണക്ക് കൂട്ടല്‍
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയാല്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് കൂടുതല്‍ ഗുണകരമാവുമെന്നാണ് സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്യുന്നു. 'ജോസ് വന്നാല്‍ ജില്ലയില്‍ ഇടതുമുന്നണി കൂടുതല്‍ ശക്തമാകും'- വിഎന്‍ വാസവന്‍ പറഞ്ഞു.
ജോസഫ് വിഭാഗത്തേക്കാള്‍ സ്വാധീനം
കോട്ടയം ജില്ലയില്‍ പിജെ ജോസഫ് വിഭാഗത്തേക്കാള്‍ ജോസ് കെ മാണി പക്ഷത്തിന് സ്വാധീനമുണ്ടെന്നും സിപിഎം കണക്കാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി വരുന്നതോടെ അത് കൂടുതല്‍ ശക്തമാവുമെന്നു സിപിഎം പ്രതീക്ഷിക്കുന്നു.
നിര്‍ണായക ശക്തി
ജോസ് കെ മാണി വിഭാഗത്തിന് കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാകാൻ കഴിയുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ജോസിന്‍റെ പിന്തുണയില്‍ പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ചാഞ്ചാടി നില്‍ക്കുന്ന അഞ്ചു മുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷയുള്ളത്
കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച പാലായും ജോസിന്‍റെ കടന്ന് വരവോടെ എല്‍ഡിഎഫിന് ഉറപ്പിക്കാം. കാഞ്ഞിരപ്പള്ളിയും ഇടുക്കിയും ജോസ് വിഭാഗത്തിന്‍റെ സിറ്റിങ് സീറ്റുകളാണ്. കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും പിജെ ജോസഫ് വിഭാഗത്തിനൊപ്പമാണ് ഉള്ളത്.
പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം
പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം ജോസ് വിഭാത്തിന്‍റെ വോട്ടും ചേരുന്നതോടെ വിജയം ഉറപ്പെന്നാണ് കണക്ക് കൂട്ടുന്നത്. തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗത്തുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു.
പൂഞ്ഞാറിലും
ത്രികോണ മത്സരം നടക്കുകയാണെങ്കില്‍ പൂഞ്ഞാറിലും ജോസിന്‍റെ വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണം ചെയ്തേക്കും. തൊടുപുഴ, കുട്ടനാട്, വൈക്കം, കോട്ടയം മണ്ഡലങ്ങളിലെല്ലാം ജോസ് വിഭാഗത്തിന് മോശമല്ലാത്തോ വോട്ട് വിഹിതമുണ്ടെന്നും സിപിഎം വിലയിരുത്തുന്നു. ഏതൊക്കെ സീറ്റുകള്‍ ജോസ് വിഭാഗത്തിന് വിട്ടുനല്‍കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സഖ്യം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ ആരംഭിക്കും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. (ജോസ് വിഭാഗം-9, പിജെ ജോസഫ്-6)കഴിഞ്ഞ തവണ മത്സരിച്ച അത്രയും തന്നെ സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം നിലപാട്. എന്നാല്‍ യുഡിഎഫിലേതിനേക്കാള്‍ ഒരു സീറ്റെങ്കിലും കുടുതല്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം.
ഏതൊക്കെ സീറ്റുകള്‍
ഈ സീറ്റുകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ചും ഇരു വിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ തന്നെ അഞ്ച് സീറ്റുകള്‍ നല്‍കാമെന്ന തരത്തിലാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ച. പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളാണ് ജോസ് വിഭാഗത്തിന് നല്‍കുക.
പാലാ സീറ്റ്
പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എല്‍ഡിഎഫില്‍ എത്തുന്നതോടെ ജോസ് കെ മാണി രാജ്യസഭാഗത്വം രാജിവെക്കും. ഈ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ മാണി സി കാപ്പന്‍ രാജ്യസഭയിലേക്ക് എന്നതാണ് നിര്‍ദ്ദേശം. എന്‍സിപി ഇക്കാര്യത്തില്‍ ഇതുവരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോട്ടയവും ഇടുക്കിയും
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കോട്ടയം സീറ്റും ജോസ് കെ മാണിക്ക് എല്‍ഡിഎഫ് നല്‍കിയേക്കും. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകും. പിജെ ജോസഫിന്‍റെ തൊടുപുഴയും കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ഇരിങ്ങാലക്കുടയും ജോസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രദേശിക സിപിഎം നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചു.
വെറുമൊരു ന്യായീകരണക്കാരന്‍റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്‍സണ്‍ ജോസഫ്