ചൈത്രയെ വിരട്ടിയിട്ടില്ല, താൻ സ്ഥലത്തേ ഇല്ല! മനോരമ വാർത്ത തള്ളി സിപിഎം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാനാണ് ചൈത്ര അർധരാത്രി റെയ്ഡ് നടത്തിയത്. എന്നാൽ പ്രതികളെ പിടികൂടാനായില്ല.
റെയ്ഡിന് പിന്നാലെ ചൈത്രയെ താൽക്കാലിക ഡിസിപി സ്ഥാനത്ത് നിന്നും നീക്കി. ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം തേടി. ചൈത്രയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണവുമുണ്ട്. റെയ്ഡിന് എത്തിയ ചൈത്രയെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിരട്ടിയെന്നും ദിസ് ഈസ് മൈ ഡ്യൂട്ടിയെന്ന് ചൈത്ര മറുപടി നൽകിയെന്നും മനോരമ വാർത്ത നൽകിയിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും താൻ ആ സമയം വീട്ടിലായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് മനോരമയ്ക്ക് എതിരെ സിപിഎം നേതാവ് തുറന്നടിച്ചിരിക്കുന്നത്. പൂർണരൂപം വായിക്കാം:
അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത
നിജസ്ഥിതി മനസ്സിലാക്കാതെ സി.പി.എം ന് എതിരായി കിട്ടുന്ന ഏത് വടിയുമെടുത്തടിക്കുന്ന മനോരമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഒരിക്കൽ കൂടി തെളിയുന്നു.. പ്രാദേശികമായി നടന്നൊരു വിഷയത്തിൽ പ്രതിയെ പിടിക്കാൻ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണ്. ആ പോലീസുദ്യോഗസ്ഥയെ ഞാൻ വിരട്ടിയിട്ടില്ല.
വിരട്ടിയെന്നത് കള്ള വാർത്ത
ഈ സംഭവം നടക്കുന്ന സമയം അസുഖമായി കാരക്കോണം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഞാൻ വീട്ടിലാണ്. അതു കൊണ്ട് തന്നെ ഞാനവിടെ ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാൻ വേണ്ടിയാണ് മനോരമ ഞാനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ചാണ് വസ്തുതകൾക്ക് നിരക്കാത്ത ഈ വാർത്ത ചമച്ചിരിയ്ക്കുന്നത്.
തന്നോടൊന്ന് ചോദിക്കാമായിരുന്നു
എന്നെ കുറിച്ചൊരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ എന്നൊടൊന്ന് ചോദിച്ച് നിജസ്ഥിതി മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ പുലർത്തിയില്ല.സി.പി.ഐ.എം ന് നേർക്കുള്ള അവരുടെ പത്രധർമ്മത്തിന്റെ രീതി ഇതാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താമെന്നും പാർട്ടിയുടെ ശോഭ കെടുത്താൻ സാധിക്കുമെന്നും മനോരമ കരുതരുത്. നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച്കൊണ്ട് നടത്തിയതാണ്.
സിപിഎമ്മിനെ അടിക്കാനുളള വടി
നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥ ചെയ്യാൻ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഞങ്ങൾ പെടുത്തിയിട്ടുണ്ട്. ആവശ്യമായ കർശന നടപടി ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മനോരമ സ്ഥിരമായി സി.പി.ഐ(എം) ന് എതിരായി നടത്തുന്ന കലാപരിപാടി ഇവിടെയും നടത്തിയിരിക്കുകയാണ്.
അവജ്ഞയോടെ തള്ളിക്കളയണം
ഏതെങ്കിലും സോഴ്സിൽ നിന്ന് ലഭിക്കുന്ന തെറ്റായ സൂചനകൾ ഉപയോഗിച്ച് പാർട്ടിയെ തരം താഴ്ത്താനും ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നൽകാനും മുതലാളിത്ത മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള തരംതാണ വാർത്താ നിർമിതി മാത്രമാണ് ഇത്. ഇത്തരം വ്യാജ വാർത്താ നിർമിതികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു എന്നാണ് ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പ്