ബിജെപിക്കാരെ കുടുക്കാൻ സിപിഎം നേതാവിന്റെ ബോംബേറ് നാടകം! നാണംകെട്ട് പാർട്ടി
മാഹി: സുഹൃത്തുമായി ചേര്‍ന്ന് വ്യാജ ബോംബാക്രമണം സൃഷ്ടിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി കുടുങ്ങി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനുളള സിപിഎം നേതാവിന്റെ പദ്ധതിയാണ് പോലീസ് പിടികൂടിയതോടെ പൊളിഞ്ഞത്. മാഹിയിലെ സിപിഎം പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു, സുഹൃത്ത് റിനോജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് ബിജു പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബേറ് നാടകം പൊളിഞ്ഞത്. ബിജെപിക്കാരെ കുടുക്കുന്നതിനൊപ്പം പാര്‍ട്ടിയില്‍ തന്റെ ഇമേജ് മെച്ചപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണ് നേതാവ് അറ്റ കൈ പ്രയോഗം നടത്തിയത്.
ഇക്കഴിഞ്ഞ 22ാം തിയ്യതി രാത്രി റോഡരികില്‍ ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുമ്പോള്‍ തനിക്ക് നേരെ ബോംബേറുണ്ടായി എന്നാണ് ബിജു പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുമുണ്ടായി. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
പന്തക്കല്‍ മേഖല ബിജെപിക്ക് സ്വാധീനമുളള പ്രദേശമാണ്. ബിജുവിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ചില ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ബിജുവിന്റെ സുഹൃത്ത് റിനോജിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലത്ത് കണ്ടതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാഹി സബ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവം സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.