ദുരിതശ്വാസ ക്യാമ്പിലും പണപ്പിരിവ്; സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ ഗുരുതര ആരോപണം!
ആലപ്പുഴ: പ്രളയക്കെടുത്തിയിൽ ദുരിതം അനുഭവിക്കുന്നവരിൽ നന്നും പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപണം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് പണപ്പിരിവ് നടന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇയാള്‍ പിരിവ് നടത്തുന്നതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ക്യാമ്പിലെ അന്തേവാസികള്‍ മൊബൈലില്‍ പകർത്തുകയായിരുന്നെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടകയെന്ന പേരിലാണ് സിപിഎം നേതാവ് പണം പിരിച്ചത്.
ക്യാമ്പിലേക്ക് സ്വകാര്യ വ്യക്തിയുടെ അടുത്ത് നിന്നാണ് വൈദ്യുതി എടുക്കുന്നതെന്നും മുൻ കാലങ്ങളിലും ഇതുപോലെ തന്നെയാണ് സംഭവിച്ചതെന്നും ഓമനക്കുട്ടൻ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. രഹസ്യ സ്വഭാവമുള്ള പിരിവല്ല ഇതെന്നും ഓമനക്കുട്ടൻ പറയുന്നു. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഏതെങ്കിലുംതരത്തിലുള്ള പണപ്പിരിവ് തെറ്റാണെന്നും എല്ലാ ചിലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും തഹസില്‍ദാർ വ്യക്തമാക്കി.
വില്ലേജ് കൃത്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നാണ് ചേര്‍ത്തല തഹസില്‍ ദാര്‍ പറയുന്നത്. ഓമനക്കുട്ടനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഇതിനായി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുമെന്നും തഹസില്‍ദാര്‍ പറയുന്നു. വിഷയം വിവാദമായതോടെ പണപ്പിരിവ് നടത്തിയതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന കുറ്റസമ്മതവുമായി ഓമനക്കുട്ടൻ രംഗത്തെത്തി. നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത പണം അധികൃകര്‍ ഇടപെട്ട് തിരികെ നല്‍കുകയും ചെയ്തു. സംഭവം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിൽ തന്നെ സംഭവം വിവാദമായിരിക്കുകയാണെന്നാണ് സൂചന.