'കപില്‍ മിശ്രയ്ക്കെതിരെ ചെറുവിരലനക്കാത്ത പൊലീസ് യച്ചൂരിക്കെതിരെ തിരിഞ്ഞതില്‍ രാഷ്ട്രീയ ഗൂഢാലോചന'
തിരുവനന്തപുരം: ദില്ലി കലാപത്തിന്റെ ആസൂത്രണ ഗൂഡാലോചനയിൽ സീതാറാം യെച്ചൂരിയെ പ്രതിചേർക്കാൻ കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് നടത്തുന്ന ശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ബിജെപി സംഘപരിവാർ നേതൃത്വത്തിന്റെ ഭീരുത്വമാണ് ഇതിലൂടെ വെളിവാകുന്നത്. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചാൽ ഭരണഘടനയെ അട്ടിമറിക്കാനും രാജ്യത്തെ കൊള്ളയടിക്കാനും ഈ സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്കെതിരെയുള്ള പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാം എന്ന വ്യാമോഹമാണ് ബിജെപി നേതൃത്വത്തിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് സിപിഐഎം നേതൃത്വത്തിൽ നടക്കുന്ന ശക്തമായ സമരങ്ങളും ഫാസിസ്റ്റുവുരുദ്ധ ശക്തികളുടെ ഏകോപനവും അവരെ അസ്വസ്ഥരാക്കിയിരിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങളാകെ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിഷേധങ്ങൾ രാജ്യത്തങ്ങോളമിങ്ങോളം ഒരു വലിയ മുന്നേറ്റമായി വളർന്നപ്പോഴാണ് വളരെ ആസൂത്രിതമായി ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്ത് മാതൃകയിൽ ന്യൂനപക്ഷത്തിനുനേരെ നടന്ന ഏകപക്ഷീയമായ ആക്രമണത്തിനുപിന്നിലെ ബുദ്ദികേന്ദ്രങ്ങൾ ആരാണെന്ന് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്.
കലാപം അമർച്ചചെയ്യുന്നതിലും കലാപകാരികളെ അറസ്റ്റ് ചെയ്യുന്നതിലും ഡൽഹി പോലീസ് കാണിച്ച ഗുരുതരമായ കൃത്യവിലോപം അന്നുതന്നെ വളരെയധികം ചർച്ചചെയ്യപ്പെട്ടതും വിമർശിക്കപ്പെട്ടതുമാണ്. ഈ കലാപത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെയും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും ഒരു ചെറുവിരലനാക്കാൻ ധൈര്യപ്പെടാത്ത ഡൽഹി പോലീസ് അതിനെതിരെ നിലപാടെടുത്ത സീതാറാം യെച്ചൂരിയെ കലാപ ഗൂഡാലോചനാക്കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഫലമായാണ്.
കലാപങ്ങളിലൂടെയും സാമുദായിക സംഘട്ടനങ്ങളിലൂടെയുമാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ വളർച്ച കാണുന്നത്. തങ്ങളുടെ രാഷ്ട്രീയത്തെ എതിർക്കുന്ന ആരെയും ഇല്ലായ്മചെയ്യാൻ എന്ത് നെറികെട്ട രീതിയും അവലംബിക്കാൻ മടിയില്ലാത്തവരാണ് അവർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന ജനാധിപത്യ വിരുദ്ധരായ ഇക്കൂട്ടർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും ഉയർന്നുവരും. അതിന്റെയെല്ലാം മുൻ നിരയിൽ തന്നെ എന്നെത്തെയും പോലെ സിപിഐഎമ്മും സഖാവ് സീതാറാം യെച്ചൂരിയും ഉണ്ടാകും. ഈ വിരട്ടലുകൾക്ക് മുന്നിൽ അലിഞ്ഞില്ലാതാവുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍, അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ്