വികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത്, യുഡിഎഫ് നേതാക്കളോട് കെഎൻ ബാലഗോപാൽ
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാണ് എന്നുളള യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെഎന്‍ ബാലഗോപാല്‍. സ്വന്തം കൊവിഡ് അനുഭവം പങ്കുവെച്ചാണ് കെഎന്‍ ബാലഗോപാല്‍ യുഡിഎഫ് നേതാക്കള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ദില്ലിയിൽ കർഷക സമരത്തിന് പോയി കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കെഎൻ ബാലഗോപാൽ കൊവിഡ് പോസിറ്റീവ് ആയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്താം ദിവസം നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചത് കാര്യങ്ങൾ വഷളാക്കിയെന്ന് ബാലഗോപാൽ പറയുന്നു.

ചെറിയ ജലദോഷവും ചെവിയിൽ വേദനയും
കെഎൻ ബാലഗോപാലിന്റെ കുറിപ്പ്: '' ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് ജനുവരി 17 ന് തിരികെ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങി നേരെ കൊല്ലത്തിനു പോയി. ഒന്നു രണ്ടു പരിപാടിയിൽ പങ്കെടുത്ത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. അവിടെ നിന്നും തിരിച്ച് തിരുവനന്തപുരം വന്നു. വൈകിട്ട് ചെറിയ ജലദോഷവും ചെവിയിൽ വേദനയും തുടങ്ങി. 18 ന് രാവിലേ ചെവി വേദനക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി എ കെ ജി സെന്ററിൽ പോയി. വൈകിട്ട് കൊല്ലത്തു ദേശാഭിമാനി ചേർക്കാനിറങ്ങി.

കുളിരും കിടുങ്ങലും
അന്ന് രാത്രി പാർട്ടി കൊല്ലം ഡിസി യിൽ കിടന്ന് പിറ്റേന്ന് രാവിലേ ആലപ്പുഴയിൽ കർഷക സമരത്തിന് പോകേണ്ടതുണ്ട്. പാർട്ടി കമ്മിറ്റികളുമുണ്ട്. രാത്രി കുളി കഴിഞ്ഞപ്പോൾത്തന്നെ കുളിരും കിടുങ്ങലും. അൽപ്പം കഞ്ഞികുടിച്ചു. ഡിസിയിലെ സുരേഷും അരുണും സ്നേഹപൂർവ്വം എല്ലാം ശ്രദ്ധിച്ചു. രണ്ടു പുതപ്പിട്ടുറങ്ങി. രാവിലെ DYFI ജില്ലാ പ്രസിഡന്റ് ശ്യാമിനെ വിളിച്ചു. NS ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് ചെയ്യാൻ സാമ്പിൾ നൽകി. ശ്യാമിന് അടുത്തിടെ കോവിഡ് വന്നു മാറിയത് കൊണ്ട് കൂടെ വന്നാൽ കുഴപ്പമില്ലല്ലോ എന്ന് കരുതി വിളിച്ചതാണ്. ആലപ്പുഴ പാർട്ടി ഓഫീസിൽ രാവിലെ വിളിച്ച് കർഷക സമരത്തിന് എത്താൻ കഴിയില്ല എന്ന് പറഞ്ഞു.

ഒരുപാട് പേരുമായി സമ്പർക്കം
12 മണി കഴിഞ്ഞപ്പോൾ എൻ എസ് ആശുപത്രിയിൽ നിന്ന് സെക്രട്ടറി ഷിബു വിളിച്ചു. റിസൾട്ട് വന്നു, കോവിഡ് പോസിറ്റീവ് ആണ് . അപ്പോൾത്തന്നെ ജില്ലാ സെക്രട്ടറി സുദേവൻ സഖാവിനോട് മാത്രം കാര്യം പറഞ്ഞ് NS ആശുപത്രിയിലേക്ക് പോയി അഡ്മിറ്റ് ആയി. ജനുവരി 8 ന് തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോയിരുന്നു. 8 ന് കണ്ണൂർ കർഷക സമരത്തിൽ ,9,10 ന് കാസർഗോഡ് ,11 ന് വീണ്ടും കണ്ണൂരിൽ കേരള കർഷക വളണ്ടീയർമാർക്കു യാത്രയയപ്പ് , അവിടെ നിന്നും കോഴിക്കോട് സമരം, 12 ന് തൃശൂർ കെ പി അരവിന്ദാക്ഷൻ അനുസ്മരണം , തൃശൂർ കർഷക സമരം , കെ സ് എസ് എഫ് ഇ പരിപാടി തുടങ്ങി തിരക്കു പിടിച്ച പരിപാടികളുള്ള ഒരാഴ്ച ആയിരുന്നു. ഒരുപാട് പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്ന് വന്ന എല്ലാവർക്കും മാസ്ക്
എല്ലാം കഴിഞ്ഞ് രാത്രി ജനശതാബ്ദിയിലാണ് തിരുവനന്തപുരം എത്തിയത്. 13 ന് രാവിലെ തന്നെ ഡൽഹിയിലേക്ക് തിരിച്ചു. 14 ന് കെ കെ രാഗേഷുമൊത്ത് ജയ്‌പൂരിൽ. 15 ന് സഖാക്കൾക്കൊപ്പം ബസിൽ ഷാജഹാൻപൂരിലെ കർഷക സമരവേദിയിൽ. സമരവും പ്രകടനവും യോഗങ്ങളും തിരക്കിട്ട പരിപാടികളും.മാരകമായ തണുപ്പ് ആയിരുന്നു. സമരത്തിന്റെ ആവേശത്തിൽ ക്ഷീണം ഒന്നും തോന്നിയിരുന്നില്ല. ജീവിതത്തിലെ വളരെ ആവേശമുണ്ടാക്കിയ സമരങ്ങളിലൊന്നിൽ പങ്കെടുത്ത അനുഭവം . കേരളത്തിൽ നിന്ന് വന്ന എല്ലാവർക്കും മാസ്ക് ഉണ്ട് !

ന്യൂമോണിയ സാധ്യത
ഇദെർ കൊറോണ ഖദം ..മാസ്ക് നഹി ചാഹിയേ എന്നു പറയുന്നവരും ഉണ്ട് . മാസ്കിനെതിരെ വരെ ബോധവൽക്കരണം ! പതിനാറാം തീയതി വൈകിട് 5 മണിക്കൂറോളം യാത്ര ചെയ്തു. തുടർന്ന് ഡൽഹിയിൽ നിന്ന് വെളുപ്പിനു തിരുവനന്തപുരത്തേക്ക് ! കോവിഡ് പോസിറ്റീവ് ആയി അഡ്മിറ്റ് ആയ ഉടനെ എം ബി രാജേഷിനെ വിളിച്ചു. ഈ രംഗത്ത് പരിചയക്കൂടുതൽ ഉള്ള ആളാണ്. ഡൽഹി തണുപ്പിൽ നിന്നും വന്നത് കൊണ്ട് ന്യൂമോണിയ സാധ്യത ഉണ്ടെന്നും മെഡിക്കൽ കോളേജിൽ പോകണമെന്നുമുള്ള രാജേഷിന്റെ ഉപദേശം പിന്നീട് ശരിയായി വന്നു . സഖാക്കൾ എസ് ആർ പി യും എം എ ബേബി യും അത് തന്നെ പറഞ്ഞു. ഷൈലജ ടീച്ചറും വിളിച്ച് മെഡിക്കൽ കോളേജിലേക്ക് പോകാൻ ഉപദേശിച്ചു .

രക്തത്തിൽ അല്പം ഇൻഫെക്ഷൻ
അങ്ങനെ ജനുവരി 20 ന് കൊല്ലം എൻ എസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് . CT സ്കാൻ ഉൾപ്പെടെ എല്ലാം ക്ലിയറെങ്കിലും രക്തത്തിൽ അല്പം ഇൻഫെക്ഷൻ ഉണ്ട് !! പ്രിയപ്പെട്ട മുഖ്യമന്ത്രിയും സഖാക്കൾ കോടിയേരിയും വിജയരാഘവനും മറ്റു സഖാക്കളും സംസാരിച്ചു. മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ നിരന്തര അന്വേഷണവുമുണ്ട്.
ഒടുവിൽ പത്താം ദിവസം നെഗറ്റീവ് ആയി. ഡിസ്ചാർജ് ആകുമെന്നുള്ള സന്തോഷത്തിലായി. ഒന്നു കൂടി CT സ്കാനും റിപ്പോർട്ടുകളും നോക്കി ഡിസ്ചാർജ് ചെയ്യാം എന്ന് നോഡൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സന്തോഷ്. പക്ഷെ 29 ലെ CT സ്കാനിൽ ന്യൂമോണിയ ബാധിച്ചു തുടങ്ങി എന്ന റിപ്പോർട്ട്. രക്തത്തിലെ ഇൻഫെക്ഷൻ അളവും കൂടുതൽ !

യഥാർത്ഥ പരീക്ഷണങ്ങൾ
രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഇഞ്ചക്ഷനും ന്യൂമോണിയ കൺട്രോൾ ചെയ്യാൻ സ്റ്റിറോയ്ഡ് ഇഞ്ചക്ഷനും തുടങ്ങി. ഓക്സിജൻ മോണിറ്ററിങ് , ഷുഗർ കുതിച്ചു കയറാതിരിക്കാനുള്ള നടപടികൾ തുടങ്ങി യഥാർത്ഥ പരീക്ഷണങ്ങൾ ! പോസ്റ്റ് കോവിഡ് രോഗാവസ്ഥ നന്നായി ശ്രദ്ധിക്കണം എന്ന കാര്യം എല്ലാവരെയും ഒന്ന് കൂടി ജാഗ്രത പെടുത്താനാണ് തികച്ചും വ്യക്തിപരമായ ഈ കാര്യങ്ങൾ എഴുതിയത്. ജാഗ്രത പാലിച്ചേ മതിയാകൂ എന്നോർമ്മിപ്പിക്കാൻ അനുഭവങ്ങൾ പറയുന്നത് നന്നാകുമല്ലോ. നമ്മുടെ പ്രിയപ്പെട്ട പലരും പോസ്റ്റ്കോവിഡിൽ പെട്ട അനുഭവം ഓർക്കാം. കഴിഞ്ഞ ദിവസം എംപി മാരായ സഖാവ് കെ കെ രാഗേഷിനും കെ സോമപ്രസാദിനും കോവിഡ് പോസിറ്റീവ് ആയി !

മനഃപൂർവം ചെയ്യുന്നതാണെന്ന് !
സോമപ്രസാദിന് ഇത് രണ്ടാം തവണയാണ് കോവിഡ് വരുന്നത് ! കോവിഡ് ഒരിക്കൽ വന്നാൽ പിന്നെ വരില്ല എന്ന ധാരണയും വേണ്ട. ഈ കുറിപ്പെഴുതാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇന്നലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയുടെ ഒരു നേതാവ് പ്രസംഗിക്കുന്നത് ടീവി യിൽ കേട്ടു . പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ വേദിയിലാണെന്നാണ് തോന്നുന്നത്. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നതിനെതിരെയുള്ള കർശന നിയന്ത്രണം കോൺഗ്രസ് -യൂ ഡി എഫ് പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ എൽ ഡി എഫ് ഗവണ്മെന്റ് മനഃപൂർവം ചെയ്യുന്നതാണെന്ന് !

പക്ഷെ ജീവൻ വെച്ച് കളിക്കരുത്
അതിനാൽ നിയന്ത്രണങ്ങൾ അംഗീകരിക്കില്ല എന്നും അംഗീകരിക്കരുതെന്ന് ആഹ്വാനവും ! രോഗം വന്നവരുടെയും ഭേദമായവരുടെയും ഇപ്പോഴും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുടെയും അനുഭവങ്ങൾ അറിഞ്ഞാൽ നേതാക്കളുടെയൊക്കെ അഭിപ്രായം മാറാനാണ് സാധ്യത. കോവിഡിനെ വെല്ലുവിളിക്കുന്നതൊന്നും ശരിയായ നേതൃത്വ ശൈലിയല്ല ! വികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ'' .












Click it and Unblock the Notifications