രാഹുലും തരൂരുമൊക്കെ പലതും പറയും, കേരളത്തെ അഭിനന്ദിക്കും, അതൊന്നും ഇവിടുത്തെ യുഡിഎഫിന് ബാധകമല്ലല്ലോ..
തിരുവനന്തപുരം: കൊറോണകാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ സത്യത്തിന്റെ ഒരു തരിമ്പുപോലുമില്ലാത്തത് കൊണ്ടാണ് പിന്നീട് അവര്‍ തന്നെ അതിനെ കുറിച്ച് മിണ്ടാത്തതെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സ്പ്രിങ്ക്‌ളര്‍ കോലാഹലമെന്തായിരുന്നു? പുറത്ത് നടത്തിയ അപവാദങ്ങളൊന്നും കോടതിയില്‍ മിണ്ടാന്‍ പോലും ധൈര്യമുണ്ടായില്ല. സ്വകാര്യത മാത്രമായിരുന്നു അവിടെ പറഞ്ഞത്. ഈ കൊറോണക്കാലത്ത് പ്രതിപക്ഷം ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ഓരോ ആരോപണത്തെക്കുറിച്ചും പിന്നീട് അവര്‍ക്കു തന്നെ മിണ്ടാട്ടമില്ലാതായത് എന്തുകൊണ്ടെന്നും എംബി രാജേഷ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
അവർക്കു തന്നെ മിണ്ടാട്ടമില്ല
ഈ കൊറോണക്കാലത്ത് പ്രതിപക്ഷം ഓരോ സന്ദർഭത്തിലും സർക്കാരിനെതിരെ ഉയർത്തിയ ഓരോ ആരോപണത്തെക്കുറിച്ചും പിന്നീട് അവർക്കു തന്നെ മിണ്ടാട്ടമില്ലാതായത് എന്തുകൊണ്ട്? സത്യത്തിൻ്റെ തരിമ്പുമില്ലായിരുന്നു അവയിലൊന്നും എന്നതു തന്നെ കാരണം. സ്പ്രിങ്ക്ളർ കോലാഹലമെന്തായിരുന്നു? പുറത്ത് നടത്തിയ അപവാദങ്ങളൊന്നും കോടതിയിൽ മിണ്ടാൻ പോലും ധൈര്യമുണ്ടായില്ല. സ്വകാര്യത മാത്രമായിരുന്നു അവിടെ പറഞ്ഞത്.
വാഹൻ സോഫ്റ്റ് വെയർ
കോൺഗ്രസ് സർക്കാരുകൾക്ക് സ്വകാര്യത സംരക്ഷിക്കുന്നതിൽ ഉള്ള 'പ്രതിബദ്ധത 'യുടെ ഒരു തെളിവുകൂടി ഇപ്പോൾ പുറത്തു വരികയാണ്.മൻമോഹൻ സിങ്ങ് നയിച്ച രണ്ടാം യുപി ഏ സർക്കാരിൻ്റെ കാലത്താണ് വാഹൻ സോഫ്റ്റ് വെയർ പാക്കേജായ vahan.nic.in വികസിപ്പിച്ചെടുത്തത്.ചെയ്തതാകട്ടെ NICയും. ഈ വെബ്സൈറ്റിൽ പോയാൽ ഇന്ത്യയിലെ ഏത് വാഹനത്തിൻ്റേയും നമ്പർ വെച്ച് ഉടമയുടെ പേരും വിവരങ്ങളും ആർക്കും ലഭ്യമാകും. ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല. ഏതൊരാൾക്കും വിവരങ്ങളെടുക്കാം.
ഇത് എത്ര വലിയ അപകടമാണ്?
ഒരു സ്ത്രീക്കുണ്ടായ അനുഭവം അവർ പറയുകയുണ്ടായി.തൻ്റെ കാർ പാർക്ക് ചെയ്ത് കടയിൽ പോയി തിരിച്ചു വന്നപ്പോൾ ഒരാൾ പേര് വിളിച്ച്, പരിചയം ഭാവിച്ച് പിന്നാലെ കൂടുന്നു. നിങ്ങൾക്ക് പേര് എങ്ങിനെ അറിയാം എന്ന് ചോദിച്ചപ്പോൾ ആദ്യം ഉരുണ്ടു കളിക്കുന്നു. ധൈര്യത്തോടെ, കർശനമായി ചോദിച്ചപ്പോൾ കക്ഷി സത്യം തുറന്നു പറഞ്ഞു. നമ്പർ നോക്കി വാഹനിൽ പോയി പേരു കണ്ടെത്തി.പിന്നെ ഫേസ്ബുക്കിൽ പോയി ഉറപ്പു വരുത്തി.
തുറന്നിട്ടു കൊടുത്തവരാണ്
അവർ തിരിച്ചു വരാൻ കാത്തു നിന്നു.ഇത്രയും അപകടകരമായും അലക്ഷ്യമായും, ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയും വ്യക്തി വിവരങ്ങൾ സർക്കാർ സംവിധാനത്തിൽ തന്നെ തുറന്നിട്ടു കൊടുത്തവരാണ് ഇവിടെ ഡേറ്റാ സുരക്ഷയുടെ പേരിൽ കപടനാടകമാടി നോക്കിയത്.ഈ എൻ.ഐ.സി.യുടെ കയ്യിലാണ് ഡേറ്റ സുരക്ഷിതമായിരിക്കുക എന്ന് വാദിക്കുന്നത് .
ആരോഗ്യസേതുവും
ആരോഗ്യ സേതുവും ഇതേ NIC യുടെ വകയാണ്.കേരളത്തിലെ UDF ന് അതിലും പരാതിയൊന്നുമില്ല. രാഹുൽ ഗാന്ധി ഇന്ന് ആരോഗ്യ സേതു സ്വകാര്യതക്കു നേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പറഞ്ഞതായി കണ്ടു. രാഹുലും തരൂരുമൊക്കെ പലതും പറയും. കേരളത്തെ അഭിനന്ദിക്കും. അതൊന്നും ഇവിടുത്തെ UDF ന് ബാധകമല്ലല്ലോ.