'ബാബു മറ്റൊരു ടിപി.. കൊന്നത് സിപിഎം തന്നെ'.. മാഹിയിലെ കൊലയിൽ നുണപ്രചാരണവുമായി സംഘപരിവാർ!
Recommended Video
കോഴിക്കോട്: ചെറിയ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മാഹി. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് പഴയൊരു കൊലയുടെ പ്രതികാരമായിട്ടാണെന്ന് പോലീസ് പറയുന്നു. ബാബുവിനെ കൊന്നതിനുള്ള മറുപടിയായി ഷമേജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനും ജീവന് നഷ്ടപ്പെട്ടു.
ഈ കൊലപാതകങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ വ്യാപകമായി വ്യാജ പ്രചരണം അഴിച്ച് വിട്ടിരിക്കുകയാണ്. ബാബുവിനെ സിപിഎം തന്നെ കൊലപ്പെടുത്തിയതാണ് എന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് കൊന്നതെന്നുമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം. സത്യാവസ്ഥ ഇതാണ്:
വ്യാപകമായി നുണപ്രചാരണം
സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ചതിന്റെ പേരിലാണ് ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. മാഹിയില്‍ കൊല്ലപ്പെട്ട ബാബു കണ്ണിപ്പൊയില്‍ മറ്റൊരു ടിപി ചന്ദ്രശേഖരനാണ് എന്നാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്. ഈ വാദം സ്ഥാപിക്കാന്‍ ബാബുവിന്റെ പഴയൊരു ഫേസ്ബുക്ക് ലൈവ് വീഡിയോയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഉപയോഗിക്കുന്നു. പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന വീഡിയോ പിണറായി വിജയനെതിരെയാണ് എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞുവെന്ന്
മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍നിരയിലുണ്ടായിരുന്ന ബാബു അഞ്ച് മാസം മുന്‍പ് സാദ്ദിഖ് മഞ്ഞക്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ലൈവ് ചെയ്തത്. ഈ വീഡിയോയില്‍ മുഖ്യമന്ത്രി എന്ന് മാത്രമേ പറയുന്നുള്ളൂ എന്നതാണ് സംഘപരിവാറിന് വ്യാജ പ്രചാരണത്തിന് ഉപകരിച്ചത്. എന്നാല്‍ പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ബഹിഷ്ക്കരിച്ചുവെന്ന് സാദിഖ് വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
അത് പുതുച്ചേരി മുഖ്യമന്ത്രി
രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി, പ്രതിഷേധിക്കുക എന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലുണ്ട്. ഇതില്‍ നിന്നും വീഡിയോ മാത്രമെടുത്താണ് സംഘികളുടെ പ്രചരണം. മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് കൊണ്ട് സിപിഎം തന്നെ ബാബുവിനെ കൊലപ്പെടുത്തിയതാണ് എന്നാണ് സംഘപരിവാര്‍ സ്ഥാപിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ബാബുവേട്ടന് മറ്റൊരു ടിപിയോ
മാഹിയിലെ ബാബുവേട്ടന് മറ്റൊരു ടിപിയോ, എന്തിനീ ക്രൂര കമ്മ്യൂണിസ്റ്റ് കാട്ടാള നേതാക്കന്മാരേ എന്നാണ് ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട് ഒരു സംഘപരിവാര്‍ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തീര്‍ന്നില്ല, ബാബു കണിപ്പൊയില്‍ ബിജെപിയോട് അനുഭാവം കാണിച്ചത് കൊണ്ട് സിപിഎം കൊലപ്പെടുത്തിയെന്നും സംഘി ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഹരീഷ് തേവത്ത് എന്ന അക്കൗണ്ടില്‍ നിന്ന് ഇത്തരമൊരു പ്രചാരണവും നടക്കുന്നുണ്ട്.
ബിജെപിയോട് അടുപ്പമെന്നും
''സഖാവ് കണ്ണിപ്പൊയില്‍ ബാബു ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പം കാണിച്ചു തുടങ്ങിയത് മുതല്ക്കായിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പലരുടേയും കണ്ണിലെ കരടായി മാറിയത്. ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി അദ്ദേഹം വേദി പങ്കിടുകയും അദ്ദേഹത്തെ ബിജെപി ആദരിച്ചതും ഈ അടുത്ത കാലത്താണ്. ബിജെപിയുമായി അടുത്ത് കൊണ്ടിരു്നന, ബിജെപിയുടേ വേദികളില്‍ നിരന്തര പങ്കാളിത്തം ഉണ്ടായിരുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യേണ്ടിയിരുന്നത് ആരുടെ ആവശ്യമായിരുന്നിരിക്കും'' എന്നാണ് പോസ്റ്റ്.
ബൈപ്പാസ് വിഷയത്തിൽ ആദരം
ബൈപ്പാസ് വിഷയത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ബാബു. എഴുപത്തിയഞ്ചോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ തലശ്ശേരി- മാഹി ബൈപ്പാസ് പ്രശ്നപരിഹാരത്തിനുണ്ടാക്കിയ കര്‍മ്മസമിതിയുടെ കണ്‍വീനറായിരുന്നു ബാബു. ഈ വിഷയത്തിലെ പ്രവര്‍ത്തന മികവിന് ബാബുവിനെ കര്‍മ്മസമിതി കുടുംബയോഗത്തില്‍ ആദരിച്ചിരുന്നു. ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആണ് ഉപഹാരം നല്കി ആദരിച്ചത്.
ബിജെപിയുമായി വേദി പങ്കിട്ടെന്ന്
ഈ ചടങ്ങിന്റെ ചിത്രമാണ് ബാബുവിനെ ബിജെപിയുടെ അടുപ്പക്കാരനായി ചിത്രീകരിക്കാനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല മാഹി ബൈപ്പാസ് വിഷയത്തില്‍ ദില്ലിയില്‍ പോയി കേന്ദ്ര മന്ത്രിമാരെ കാണാനും മറ്റും സഹായത്തിന് പികെ കൃഷ്ണദാസ് ഉണ്ടായിരുന്നു. ഇക്കാര്യം മറച്ച് വെച്ചാണ് ബിജെപിയുമായി ബാബു വേദി പങ്കിട്ടുവെന്ന തരത്തില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. നേതാവ് ആദരിച്ച ആളെ അണികള്‍ കൊന്ന് തള്ളുന്നുവെന്ന് ഇതിന് സിപിഎം സോഷ്യല്‍ മീഡിയയില്‍ മറുപടി നല്കുന്നു.
മരണത്തിനിടെ സെൽഫി
തീര്‍ന്നില്ല, ബാബുവിന്റെ മരണം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറും ആഘോഷിക്കുകയാണ് എന്നും സംഘകള്‍ നുണപറച്ചില് നടത്തുന്നു. ബാബുവിന്റെ മൃതദേഹത്തിനരികെ ഷംസീര്‍ സെല്ഫിയെടുക്കുന്നു എന്നാണ് പ്രചാരണം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ഷംസീര്‍ കൈനീട്ടി റീത്ത് വാങ്ങുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് മരണവീട്ടിലെ സെല്ഫിയാഘോഷം എന്നാക്കിയുള്ള വ്യാജ പ്രചാരണം. സംഘികളെ കൂടാതെ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അണികളും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുന്നവർ.. ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി
ബസ് യാത്രയ്ക്കിടയിൽ അപമാനം.. ബഹളം വെച്ചിട്ടും അനങ്ങാപ്പാറകളായി യാത്രക്കാർ! കുറിപ്പ് വൈറൽ