'വെന്റിലേറ്ററിൽ പോലും കിടത്താൻ കഴിയാത്ത മസ്തിഷ്ക മരണം സംഭവിച്ച രോഗി', കോൺഗ്രസിന് കടുത്ത വിമർശനം
കണ്ണൂർ: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്ത് എത്തിയിരുന്നു. ഇത് കോൺഗ്രസിനകത്തും പുറത്തും ചർച്ചയായിരിക്കുകയാണ്. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എംവി ജയരാജൻ രംഗത്ത് എത്തി. കെട്ടിവെച്ച കാശ് കിട്ടാത്ത കോൺഗ്രസ് കേരളത്തിൽ മതരാഷ്ട്ര വാദികളുമായി ചങ്ങാത്തത്തിൽ എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഇടതുപക്ഷമാണ് യഥാർത്ഥ ബദൽ
'' ബിജെപി ക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനു പോലും പറയേണ്ടി വന്നു. ഇടതുപക്ഷമാണ് യഥാർത്ഥ ബദൽ എന്ന് ബീഹാർ തിരഞ്ഞെടുപ്പ് തെളിയിക്കുകയും ചെയ്യുന്നു. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ദയനീയമായ പരാജയമാണ് ഉണ്ടായത്. അത് കൂടിയാണ് കപിൽ സിബലിനെക്കൊണ്ട് ഇത്തരം ഒരു അഭിപ്രായം പറയിപ്പിച്ചത്.
കെട്ടി വച്ച കാശ് കിട്ടിയില്ല
ഡോ.രാജേന്ദ്രപ്രസാദിൻ്റെ നാടായ ബീഹാറിൽ കോൺഗ്രസിന് കേവലം 19 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. ഗാന്ധിജിയുടെ നാട്ടിൽ ആവട്ടെ (ഗുജറാത്ത്) 8 നിയമസഭാ സീറ്റുകളിൽ ഉപ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മൂന്നിടത്തും കെട്ടി വച്ച കാശ് കിട്ടിയില്ല. അടുത്ത കാലത്ത് വരെ കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്ന മധ്യപ്രദേശിലും നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന യുപി യിലും ദയനീയമായ പ്രകടനമാണ് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ചത്. രണ്ട് ശതമാനം വോട്ട് കൂടി കിട്ടിയില്ല.
മസ്തിഷ്ക മരണം സംഭവിച്ച രോഗി
വെന്റിലേറ്ററിൽ പോലും കിടത്താൻ കഴിയാത്ത മസ്തിഷ്ക മരണം സംഭവിച്ച രോഗിയെ പോലെയായി കോൺഗ്രസ് പാർട്ടി അധഃപതിച്ചു. ശ്രുതിപാഠകരുടെയും നിക്ഷിപ്ത താല്പര്യക്കാരുടേയും പിടിയിൽ അകപ്പെട്ട നേതൃത്വമാണിന്നത്തെ അവസ്ഥയ്ക്ക് കാരണം എന്ന് കപിൽ സിബൽ ഉൾപെടെയുള്ള നേതാക്കന്മാർ ആരോപിക്കുന്നു. നിരവധി കോൺഗ്രസുകാരുടെ പ്രതികരണമാണ് കപിൽ സിബലിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കോൺഗ്രസിന് പിന്തുണ നഷ്ടപ്പെട്ടു
ജനങ്ങളുടെ ഹൃദയത്തുടിപ്പുകൾ അറിയുന്നവർ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇല്ല. നോമിനേഷൻ വഴിയാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്.വ്യക്തമായ മതനിരപേക്ഷ നിലപാടുകളും ജനപക്ഷ വികസന കാഴ്ചപ്പാടും ഇല്ല. കേരളത്തിലും ഉത്തരേന്ത്യയെ പോലെ കോൺഗ്രസിന് പിന്തുണ നഷ്ടപ്പെട്ടു വരികയാണ്. നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും കോൺഗ്രസ് കേരളത്തിൽ ദയനീയമായി പരാജയപ്പെട്ടു. ജനപക്ഷ ബദൽ വികസന നടപടികൾ നടപ്പാക്കുന്ന ഇടതുപക്ഷത്തിന്റെ പിന്തുണ വർദ്ധിച്ചു വരുന്നു.
അവിശുദ്ധ കൂട്ടുകെട്ട്
ഇതു മൂലമാണ് കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്ക് കോൺഗ്രസ് എത്തിയതും ഇടതുപക്ഷ സർക്കാരിനെതിരെ അക്രമസമരവുമായി രംഗത്ത് ഇറങ്ങിയതും .ഇതിനോട് അമർഷമുള്ള ഗാന്ധിയൻ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കോൺഗ്രസുകാർ നിരവധിയാണ് അവർ പാർട്ടി വിടുകയാണ്. ഏതായാലും ഒരു കാര്യം വ്യക്തമാണ് കോൺഗ്രസിന്റെ ഈ നയം തിരുത്തുന്നില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് ദയനീയമായ പരാജയം ആയിരിക്കും'.