ഗവര്‍ണര്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരാളായിപ്പോയത് മലയാളികളുടെ തലവിധി: എംവി ജയരാജന്‍
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് പണ്ഡിതന്മാരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് ഭരണഘടനാ വിരുദ്ധവും ആത്മവഞ്ചനയുമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി തടവില്‍ കഴിയുന്നവരെ വിട്ടയച്ച സുപ്രീംകോടതി വിധിയിലെ നിരീക്ഷണം അഭിഭാഷകനായ ആരിഫ് മുഹമ്മദ് ഖാന്‍ ഒന്ന് വായിച്ചുനോക്കണം. കണ്ണുകെട്ടി പന്തുതട്ടികളിക്കുന്ന സ്വഭാവം കൊണ്ടായിരിക്കണം ഓര്‍ഡിനന്‍സ് വായിച്ചുനോക്കാതെ ഗവര്‍ണര്‍ അഭിപ്രായം പറഞ്ഞത്. സുപ്രീംകോടതിയുടെ നിരീക്ഷണം ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ക്കും ബാധകമാണ്. തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് അധികാര ദുര്‍വ്വിനിയോഗം നടത്തിയ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ 'സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി.

അല്ലാതെ അവരുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല.'' എന്ന് രൂക്ഷമായ ഭാഷയില്‍ തന്നെ സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ട. 'സെനറ്റ് അംഗങ്ങളെ പുറത്താക്കിയും വി.സി.മാരെ പുറത്താക്കാന്‍ ശ്രമിച്ചുമുള്ള ഗവര്‍ണറുടെ രണ്ട് ഉത്തരവുകള്‍ കേരള ഹൈക്കോടതി തടഞ്ഞു. മൂന്നാമതൊരെണ്ണം കോടതിയില്‍ നിന്ന് വരാനിരിക്കുകയാണ്. തുടര്‍ച്ചയായി കേരള ഗവര്‍ണര്‍ക്ക് കോടതിയില്‍ നിന്ന് തിരിച്ചടി വന്നിട്ടും മന്ത്രിസഭയുടെ തീരുമാന പ്രകാരമുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് പറയുന്നത്, 'കിട്ടാനുള്ളത് കിട്ടിയാല്‍ ഞാന്‍ പോയേക്കാം' എന്ന് കോടതിയോട് പറയുന്നതിന് തുല്യമാണ്.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ താന്‍ ഒപ്പിട്ടുനല്‍കാമെന്ന് നേരത്തേ പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ അത് മാറ്റിപ്പറയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഖാന്‍ ആരാണ് എന്താണ് എന്നൊക്കെ കൊച്ചുകുട്ടികള്‍ക്കുപോലും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. തങ്ങളുടെ ഗവര്‍ണര്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരാളായിപ്പോയത് മലയാളികളുടെ 'തലവിധി' എന്നല്ലാതെ മറ്റെന്തുപറയാന്‍- എം വി ജയരാജന്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയും എം വി ജയരാജന്‍ രംഗത്തെത്തി. മാതൃഭൂമിയുടെ പേര് എടുത്തു പറയാതെയാണ് എം വി ജയരാജന്റെ വിമര്‍ശനം. എം വി ജയരാജന്റെ വാക്കുകളുലേക്ക്..
''ഗവര്‍ണറുടെ ചാന്‍സലര്‍ പദവി - ഒരടി പിന്നോട്ട്'' എന്ന തലക്കെട്ടില്‍ ഒരു 'മ' പത്രത്തില്‍ വന്ന വാര്‍ത്ത, സര്‍ക്കാരില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ അയച്ചിട്ടില്ലെന്നും നിയമസഭയില്‍ ബില്ലായി കൊണ്ടുവരാനാണ് നീക്കമെന്നും മറ്റുമാണ്. മറ്റൊരു 'മ' പത്രത്തിലാവട്ടെ, രാഷ്ട്രപതിക്ക് അയക്കുമെന്ന ഭീതിമൂലമാണ് ഗവര്‍ണര്‍ക്ക് അയക്കാതിരിക്കുന്നത് എന്നാണ് വാര്‍ത്ത. ഈ രണ്ടുവാര്‍ത്തകള്‍ക്കും 24 മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. സര്‍ക്കാര്‍ ഒരടി പിന്നോട്ട് എന്ന തലക്കെട്ട് തൊട്ടടുത്ത ദിവസം തിരുത്തുമെന്നാണ് 'മ' പത്രത്തിന്റെ വായനക്കാര്‍ പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ക്ക് തെറ്റിപ്പോയി.
പുള്ളിപ്പുലിയുടെ പുള്ളി മാറ്റാന്‍ കഴിയാത്തതുപോലെ ഇത്തരം മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയബോധവും മാറ്റാനാവില്ല. നവംബര്‍ 13ന്റെ തലക്കെട്ട് നോക്കൂ- 'ഒപ്പിട്ടാലും ഇല്ലെങ്കില്‍ ബില്‍', 'രണ്ടും കല്‍പിച്ച് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് - ഒപ്പിട്ടില്ലെങ്കില്‍ സഭയില്‍ നേരിടും' എന്നുമാണ്. ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്താന്‍ 3 ദിവസം വൈകിയപ്പോള്‍ ഈ മ പത്രങ്ങളില്‍ 3 തലക്കെട്ടുകളും 3 വാര്‍ത്തകളുമാണ്. അസത്യം ജനങ്ങളിലെത്തിക്കുന്ന മാധ്യമധര്‍മമാണ് ഇക്കൂട്ടരുടേത് എന്ന് വ്യക്തം. സഭ ചേരുമ്പോള്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ കൊണ്ടുവരണമെന്നത് ഭരണഘടനാ വ്യവസ്ഥയാണ്. സഭ ചേരുന്നില്ലെങ്കില്‍ സര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ അധികാരവുമുണ്ട്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ അത് ലാപ്സാവുകയും ചെയ്യും. അപ്പോള്‍ ബില്‍ കൊണ്ടുവരികയും വേണം.
'മ' പത്രങ്ങളിലെ തലക്കെട്ടിന്റെ സൂചന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രണ്ടുംകല്‍പിച്ചുള്ള ഗുസ്തിപോലെയാണ് നിയമനിര്‍മാണമെന്നാണ്. സര്‍ക്കാറിന്റെ ഭരണഘടനാ ബാധ്യതയാണ് ഓര്‍ഡിനന്‍സ് എങ്കില്‍ ബില്‍ നിയമനിര്‍മാണ സഭയുടെ അധികാരപരിധിയില്‍പെടുന്ന കാര്യമാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ എത്തിയതും സംസ്ഥാന നിയമസഭയുടെ അത്തരമൊരു നിയമനിര്‍മാണ പ്രക്രിയയിലൂടെയാണ്. അതുകൊണ്ട് തന്നെ പ്രസ്തുത നിയമത്തിലെ വ്യവസ്ഥ മാറ്റാനുള്ള സമ്പൂര്‍ണ്ണ അധികാരം, ഓര്‍ഡിനന്‍സാണെങ്കില്‍ സര്‍ക്കാറിനും ബില്ലാണെങ്കില്‍ നിയമസഭയ്ക്കുമുള്ളതാണ്. ഈ ഭരണഘടനാ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്- എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications