സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികൾ, കേരളത്തിലെ കോണ്‍ഗ്രസ്സിന് എന്ത് പറ്റിയെന്ന് ജയരാജൻ
കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ സംഘപരിവാറിന്റെ ആജഞാനുവര്‍ത്തികളായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ്.
കിഫ്ബിക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെതിരെ കോൺഗ്രസ് മിണ്ടുന്നില്ലെന്നും പി ജയരാജൻ തുറന്നടിച്ചു. ഇടതുപക്ഷം തകർന്നാൽ കരുവാക്കി കേരളത്തില്‍ ശക്തിപ്പെടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത് എന്നും പി ജയരാജൻ ആരോപിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ്സിന് എന്ത് പറ്റി?
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:'' കേരളത്തിലെ കോണ്‍ഗ്രസ്സിന് എന്ത് പറ്റി? രാജ്യത്തെമ്പാടുമുളള ജനാധിപത്യവാദികള്‍ ഉന്നയിക്കുന്ന ചോദ്യമാണിത്. കാരണം രാജ്യത്തെമ്പാടും ഇടത്പക്ഷത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു വരുമ്പോഴും സംഘപരിവാര്‍ ശക്തികളുടെ ആജഞാനുവര്ത്തികളായി കേരളത്തിലെ കോണ്‍ഗ്രസ്സ് മാറുന്നുവോ? കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിന് സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്ന അജണ്ട നടപ്പാക്കുന്നത് കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫാണ്. ഇടത്പക്ഷം തകര്‍ന്നാല്‍ കോണ്‍ഗ്രസ്സിനെ കരുവാക്കി കേരളത്തില്‍ ശക്തിപ്പെടാമെന്ന് ആര്.എസ്സ്.എസ്സ് ഉറച്ച് വിശ്വസിക്കുന്നു.
ഒരു യോജിച്ച നീക്കം
അത്തരം ഒരു യോജിച്ച നീക്കമാണ് കേരളത്തില്‍ കാണുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖേന കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനുളള ഒടുവിലത്തെ നീക്കവും പുറത്തു വന്നിരിക്കയാണ്. കിഫ്ബി ,അഥവാ കേരള അടിസ്ഥാന വികസന നിധി, ബഡ്ജറ്റിലെ വരുമാനത്തിനു വെളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പണം സമാഹരിക്കാനുളള സംവിധാനമായി 1999-ല്‍ രൂപീകരിച്ചതാണ്. യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്തും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അറുപതിനായിരം കോടി രൂപയുടെ വികസനം
പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കപ്പെടുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എല്ലാ എം.എല്‍.എ മാരുടെയും നിര്‍ദ്ദേശം ഉള്‍പ്പെടെ സ്വീകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന് ഫലമായി ഗുണ നിലവാരമുളള പാലങ്ങള്‍, റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ആശുപത്രി സ്ഥാപനങ്ങളുടെയും കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സംഘപരിവാറിനെ ആശങ്കപ്പെടുത്തുന്നു
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മാണം ആരംഭിച്ച 6 വരി ദേശീയ പാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകുന്ന തുകയില്‍ 25% സംസ്ഥാനം വഹിക്കണമെന്ന് ആശ്യപ്പെട്ടപ്പോള് കിഫ്ബി പണമാണ് അതിനും പ്രയോജനം ചെയ്തത്. ഇങ്ങനെ വികസന കുതിപ്പ് തുടര്‍ന്നാല്‍ എല്‍.ഡി.എഫിനെ ഭരണ തുടര്‍ച്ച ലഭിക്കും, കേന്ദ്ര ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണ- ജനവിരുദ്ധ നയങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ഇടത് പക്ഷമാണെന്ന തിരിച്ചറിവ് രാജ്യത്തുടനീളം ശക്തിപ്പെടും. ഇതാണ് സംഘപരിവാറിനെ ആശങ്കപ്പെടുത്തുന്നത്.
ജനവിധിയിലൂടെ പ്രതിഫലിക്കും
ഇതിനാലാണ് ഇ.ഡിയെ ഉപയോഗപ്പെടുത്തി വികസന പദ്ധതികള്‍ തടസ്സപ്പെടുത്താനുളള നീക്കം. കിഫ്ബിയുടെ മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം തുടങ്ങി എന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുത്തും ഇ.ഡി രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നത്. പക്ഷെ ഈ കിഫ്ബി വിരുദ്ധ നീക്കം വിജയിക്കാന്‍ പോകുന്നില്ല .കാരണം ഓരോ പ്രദേശത്തും കിഫ്ബി വഴി ഉണ്ടായ വികസന നേട്ടങ്ങള്‍ അറിയുന്ന ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കും. ഈ തെരഞ്ഞെടുപ്പില്‍ ജനവിധിയിലൂടെയും ഇത് പ്രതിഫലിക്കും.
കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുളള അന്തര്‍ ധാര
കിഫ്ബിക്കെതിരെയുളള സി.ഐ.ജി റിപ്പോര്‍ട്ടിനെക്കുറിച്ചുളള പത്ര വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇ.ഡി അന്വേഷിക്കുന്നതത്രെ! സി.ഐ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി എടുക്കാനുളള അധികാരം നിയമ സഭയ്ക്കാണ്. നിയമസഭയുടെ അധികാരം കൂടി രാഷ്ട്രീയ തിമിരം ബാധിച്ച ഇ.ഡി ഉദ്യോഗസ്ഥര്‍ കൈയ്യില്‍ എടുക്കുകയാണ്. ഇതേക്കുറിച്ചൊന്നും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് മിണ്ടുന്നില്ലാ എന്നത് രാജ്യത്തെമ്പാടുമുളള ജനാധിപത്യ വാദികളെ ഇരുത്തി ചിന്തിപ്പിക്കും. കേരളത്തിലെ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുളള അന്തര്‍ ധാരയെ ഉറപ്പിക്കുന്ന കാര്യം കൂടിയാണിത്''.
Recommended Video