പുതിയ പരീക്ഷണവുമായി കോണ്‍ഗ്രസ്- ലീഗ് നേതൃത്വം, വെൽഫെയർ പാർട്ടി ധാരണയ്ക്കെതിരെ പി ജയരാജൻ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ധാരണയിൽ എത്തിയെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുഡിഎഫ് കൺവീനർ എംഎം ഹസന് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വെല്‍ഫയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണയില്‍ എത്തിയെന്ന വാർത്ത പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ നിഷേധിച്ചു. സഖ്യം സംബന്ധിച്ച് പ്രാദേശിക തലത്തിൽ തീരുമാനിക്കും എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസിനേയും മുസ്ലീം ലീഗിനേയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് പി ജയരാജൻ രംഗത്ത് വന്നിരിക്കുകയാണ്.
ശക്തമായ പ്രതിഷേധം
പി ജയരാജന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജമാത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാനുളള കോണ്‍ഗ്രസ്സ് /ലീഗ് നീക്കം, അവരുടെ അണികളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. സമസ്ത എന്ന പേരില്‍ അറിയപ്പെടുന്ന സുന്നി സംഘടന പാണക്കാട് തങ്ങള്‍ക്കും കെ.പി.സി.സി പ്രസിഡന്റിനും പ്രതിഷേധിച്ച് കത്ത് നല്‍കിയതായാണ് ഒടുവില്‍ വന്ന വാര്‍ത്ത.
മുന്നറിയിപ്പ് നല്കി
ഒരു മാസത്തിനു മുമ്പ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫും, മൂന്ന് മുജാഹിദ് സംഘടനകളും മുനവറലി തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് മൗദൂദിസ്റ്റ്കളുമായുളള കൂട്ട് കെട്ടിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മത സംഘടനകള്‍ കൈക്കൊണ്ട നിലപാട് മുസ്ലീം സമുദായത്തിന്റെ മാത്രമല്ല രാജ്യത്ത് ആകെയുളള ജനങ്ങളുടെ ഉത്കണ്ഠയുടെ ഭാഗം കൂടിയാണ്.
അത്രമേല്‍ അപകടകരമാണ്
കാരണം മൗദൂദിയുടെ സിദ്ധാന്തം അത്രമേല്‍ അപകടകരമാണ്. മുസ്ലീം മത വിശ്വാസികള്‍ക്ക് ഇടയില്‍ ഒരു നേരിയ ധാര മാത്രമാണ് മൗദൂദിസ്റ്റുകള്‍. ജനാധിപത്യമോ മത നിരപേക്ഷതയോ സാമൂഹ്യ നീതിയോ മൗദൂദി അംങ്ങീകരിക്കുന്നില്ല. പാക്കിസ്ഥാനില്‍ ജീവിച്ച മൗദൂദി ആ രാജ്യത്ത് അമുസ്ലീങ്ങള്‍ക്ക് രണ്ടാംതരം പൗരത്വം നല്കിയാല് മതിയെന്ന നിലപാട്കാരനായിരുന്നു.
ആര്.എസ്സ്.എസ്സിന്റെ ഇസ്ലാമിക പതിപ്പ്
മാത്രമല്ല ഇസ്ലാമിക്ക് സ്റ്റേറ്റ് രൂപീകരിക്കനുളള ലക്ഷ്യവും മൗദൂദി മുന്നോട്ട് വച്ചു. സ്ത്രീകള്‍ക്ക് തുല്യ നീതി എന്ന തത്വവും അദ്ദേഹം അംഗീകരിച്ചില്ല. ഇതിന്റെയെല്ലാം അര്‍ത്ഥം ആര്.എസ്സ്.എസ്സിന്റെ ഇസ്ലാമിക പതിപ്പാണ് ജമാത്തെ ഇസ്ലാമി എന്നാണ്. നാല് വോട്ടിന് വേണ്ടി ഇത്തരം ഒരു സംഘടനയെ കൂട്ട് പിടിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അതിനാല്‍ തന്നെ സുന്നികളും മുജാഹിദുകളും ഇക്കാര്യത്തില്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങള് സംരക്ഷിച്ചു കൊണ്ടുളളതാണ്.
രാഷ്ട്രീയ ട്രപ്പീസ് കളി
അതിനാല്‍ എല്ലാ വിഭാഗം ജനങ്ങളും ഈ അവിശുദ്ധ കൂട്ട് കെട്ടിനെതിരെ രംഗത്ത് വരണം. യു.ഡി.എഫിന്റെ അടിത്തറ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സാണ് രാഷ്ട്രീയ ട്രപ്പീസ് കളി നടത്തുന്നത്. ഒരു ഭാഗത്ത് ബി.ജെ.പിയുമായി ധാരണയില്‍ എത്തുന്നു. മറു ഭാഗത്ത് ജമാത്തെ ഇസ്ലാമി വഴി യു.ഡി.എഫിലേക്ക് വോട്ട് സമാഹരിക്കുക. ജമാത്തെ ഇസ്ലാമി മാത്രമല്ല മൗദൂദിയുടെ ആശയങ്ങള്‍ പിന്‍ന്തുടരുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും മഴവില്‍ സഖ്യത്തിന്റെ ഭാഗമാക്കാനാണ് നീക്കം.
പാഴായ പരീക്ഷണം
91-ല്‍ ഇതേ കോണ്‍ഗ്രസ്സ് ബി.ജെ.പിയുമായി കൂട്ട് ചേര്‍ന്നിരുന്നു. അത് ബി.ജെ.പിക്ക് നഷ്ട കച്ചവടമായി. പാഴായ പരീക്ഷണം എന്നാണ് ബി.ജെ.പിക്കാര്‍ തന്നെ വിലയിരുത്തിയത്. അന്ന് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരു വാചകം ഇപ്പോവത്തെ സാഹചര്യത്തില്‍ പ്രസക്തമായതു കൊണ്ട് ഇവിടെ ഉദ്ധരിക്കാം. ഉപ്പിന് ഉപ്പ് രസം നഷ്ട്ടപ്പെട്ടാല്‍ എന്തായിരിക്കും ഫലം?
Recommended Video
പുതിയ പരീക്ഷണം
ഇന്ത്യയിൽ തന്നെ ശക്തമായ മത നിരപേക്ഷ സമൂഹം ആണ് കേരളത്തിലേത്. അവിടെയാണ് പുതിയ പരീക്ഷണവുമായി കോണ്‍ഗ്സ്സ് ലീഗ് നേതൃത്വങ്ങള്‍ പുറപ്പെടുന്നത്. അതിനാല്‍ കേരളത്തിന്റെ തനത് സ്വഭാവം സംരക്ഷിക്കാന്‍ സുന്നി മുജാഹിദ് സംഘടനകള്‍ നടത്തുന്ന ശ്രമത്തില്‍ അവര്‍ ഉറച്ച് നില്‍ക്കണം. അങ്ങനെയെങ്കില്‍ സമൂഹമാകെ അവരോടൊപ്പം ഉണ്ടാകും''.