ദേശീയ പണിമുടക്ക് മലയാള മുഖ്യധാര മാധ്യമങ്ങള്‍ ചെറിയ വാര്‍ത്തയായി ചുരുക്കി, കുറ്റപ്പെടുത്തി പി ജയരാജൻ
കണ്ണൂർ: വ്യാഴാഴ്ച നടന്ന ദേശീയ പണിമുടക്കിനെ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ചെറിയ വാര്‍ത്തയായി ചുരുക്കിയെന്ന് കുറ്റപ്പെടുത്തി സിപിഎം നേതാവ് പി ജയരാജൻ. ബി.ജെ.പി ഗവണ്മെന്റിന്റെ ജന വിരുദ്ധ നയങ്ങള്‍ ജീവിതം ദുസ്സഹമാക്കുമ്പോള്‍ സംഘപരിവാര്‍ അണികളടക്കം സമര രംഗത്ത് അണിനിരക്കുമെന്നും പി ജയരാജൻ പറഞ്ഞു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' നവംമ്പര്‍ 26 ന് നടന്ന തൊഴിലാളി-കര്‍ഷക പ്രക്ഷോഭം മുമ്പ് നടന്ന പ്രക്ഷോഭങ്ങളിലെ ജന പങ്കാളിത്തത്തെ കവച്ചുവെക്കുന്നതായി മാറി. അതില്‍ എടുത്തു പറയേണ്ടത് കര്‍ഷക പങ്കാളിത്തമാണ്. കര്‍ഷകര്‍ പാർലമന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ ബി.ജെ.പി ഗവണ്മെന്റ് എല്ലാ വിദ്യയും പയറ്റി. കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ദിവസമായി ബി.ജെ.പി ഗവണ്മെന്റ് നടത്തിയ എല്ലാ തടയല്‍ ശ്രമങ്ങളെയും അതിജീവിച്ച് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തി.സംഘടിത വ്യവസായങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ ഗ്രാമീണ ഭാരതവും വലിയ തോതില്‍ പങ്കെടുത്തു എന്നതാണ് ഇത് കാണിക്കുന്നത്. തൃപുര, ബംഗാള്‍, കേരളം, ഒഡീഷ, തെലങ്കാന, ആന്ദ്ര, പഞ്ചാബ്, ഹരിയാന തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഹര്‍ത്താലായി മാറി.
Recommended Video
'അമ്മ സംഘടനയെ തകര്‍ത്തു കൊണ്ടാകരുത്', ഡബ്ല്യൂസിസിയെ കുറിച്ച് പ്രതികരിച്ച് നടി ഉർവശി
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ എസ്മയും ദേശ രക്ഷാ നിയമവും എല്ലാം ഉപയോഗിച്ചിട്ടും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായില്ല. ഇത്തരം പ്രക്ഷോഭങ്ങള്‍ ഇനിയും ഉയര്‍ന്നു വരും. കാരണം ബി.ജെ.പി ഗവണ്മെന്റിന്റെ ജന വിരുദ്ധ നയങ്ങള്‍ ജീവിതം ദുസ്സഹമാക്കുമ്പോള്‍ സംഘപരിവാര്‍ അണികളടക്കം സമര രംഗത്ത് അണിനിരക്കും. ഇത്തരം സമരങ്ങളിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ ശക്തിയാണ് ഭാവി ഇന്ത്യയിക്കാവശ്യം. ജാതിയുടെയും, മതത്തിന്റെയും അടിസ്ഥാനത്തിലുളള രാഷ്ട്രീയത്തെ പ്രതിരോധിക്കാനുളള മാര്‍ഗം കൂടിയാണത്. ഈ മുന്നേറ്റം മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ചെറിയ വാര്‍ത്തയായി ചുരുക്കി. എന്നാല്‍ അത്തരം മാധ്യമങ്ങളിലെ ജീവനക്കാരടക്കം പ്രക്ഷോഭത്തില്‍ അണിനിരന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങളെ ഇനിയും അണിനിരത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്തണം''.