കോൺഗ്രസ് ചാനൽ പടമുണ്ടാക്കുക, ഒറിജിനൽ കോൺഗ്രസ് പത്രം വാർത്തയും! മനോരമയ്ക്കെതിരെ പി രാജീവ്
കൊച്ചി: മലയാള മനോരമ പത്രത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം മുൻ എംപി പി രാജീവ് രംഗത്ത്. സ്വർണ്ണക്കടത്ത് കേസിലെ ചില വാർത്തകളുമായി ബന്ധപ്പെട്ടാണ് മനോരമയ്ക്ക് എതിരെ പി രാജീവ് രംഗത്ത് വന്നിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിലേക്ക് വിളിച്ച ട്രേഡ് യൂണിയൻ നേതാവിനെ കുറിച്ചുളള വാർത്ത അരിച്ചു പെറുക്കി വായിച്ചാലും എതു ട്രേഡ് യൂണിയനാണെന്ന് കണ്ടു പിടിക്കാൻ പറ്റില്ലെന്ന് പി രാജീവ് പരിഹസിക്കുന്നു. കേസിൽ കസ്റ്റംസ് തിരയുന്ന സന്ദീപ് നായർ പിറ്റേന്ന് ഇറങ്ങിയ മനോരമ പത്രം അറിഞ്ഞതേയില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തുന്നു.
അരിച്ചു പെറുക്കി വായിച്ചാലും
നുണ നിർമ്മാണ മനോരമ എന്ന തലക്കെട്ടിലാണ് പി രാജീവിന്റെ കുറിപ്പ്: ഇടതുപക്ഷ വിരുദ്ധത എങ്ങനെയാണ് അന്ധമായ വിധേയത്വമാകുന്നതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ മലയാള മാധ്യമ പ്രവർത്തനം. ഇന്നത്തെ മലയാള മനോരമ നോക്കൂ. കസ്റ്റംസിൽ ആദ്യം വിളിച്ചത് ട്രേഡ് യൂണിയൻ നേതാവെന്ന തലക്കെട്ട് കാണാം. അരിച്ചു പെറുക്കി വായിച്ചാലും എതു ട്രേഡ് യൂണിയനാണെന്ന് കണ്ടു പിടിക്കാൻ പറ്റില്ല.
അധമ മാധ്യമ പ്രവർത്തനം
ബിഎംഎസ് നേതാവെന്ന് മറ്റു പലരും കണ്ടു പിടിച്ചിട്ടും അതിശക്ത ശൃംഖല സംവിധാനമുള്ള മനോരമക്ക് കഴിഞ്ഞില്ല! ഇതു ബിഎംഎസിനോടുള്ള അമിത പ്രണയം കൊണ്ടല്ല എന്നറിയാൻ പത്രപ്രവർത്തനം പഠിക്കേണ്ടതില്ല. ട്രേഡ് യൂണിയൻ എന്നു കേൾക്കുമ്പോൾ സിഐടിയു ആണെന്ന് കരുതുന്ന വലിയൊരു വിഭാഗം മനോരമ വായനക്കാരുണ്ടെന്ന വിശ്വാസത്തിലുള്ള പണിയാണത്. ഇതിനെ പ്രൊഫഷണൽ മികവ് എന്നു വിളിക്കണോ അതോ അധമ മാധ്യമ പ്രവർത്തനം എന്നു വിളിക്കണോ?
മനോരമക്ക് സംശയം
ഇനി അകം പേജ് നോക്കു, സന്ദീപ് നായർ സിപിഎമ്മോ എന്ന് മനോരമക്ക് സംശയം . സന്ദീപ് സിപിഐഎം പ്രവർത്തകനാണെന്ന ചാനൽ വാർത്ത വന്നതോടെ ബിജെപി പ്രവർത്തകനെന്ന വാദം ഉയർന്നു എന്നാണ് പത്രം. ബിജെപി എന്നത് വാർത്തയും സിപിഐഎം എന്നത് വാദവും! ഏതു ചാനലാണ് വാർത്ത കൊടുത്തത്? അതും ഏഷ്യാനെറ്റിനൊപ്പം ഇതേ മനോരമയുടെ ചാനൽ.
മനോരമ പത്രം അറിഞ്ഞതേയില്ല
അത് തെറ്റായ വാർത്തയാണെന്നും സന്ദീപ് ബി ജെ പി ക്കാരനാണെന്ന് തന്നെയാണ് അമ്മ പറഞ്ഞതെന്നും മനോരമ ചാനൽ ഗത്യന്തരമില്ലാതെ സമ്മതിച്ചത് പിറ്റേന്ന് ഇറങ്ങിയ മനോരമ പത്രം അറിഞ്ഞതേയില്ല. ഇതൊന്നും അറിയാൻ ഗവേഷണ വിഭാഗമില്ലാത്ത മനോരമക്ക് ഉമ്മൻ ചാണ്ടിക്കെതിരെ പണ്ട് പിണറായി നടത്തിയ പ്രസംഗം കണ്ടെടുക്കാൻ അസാധാരണ വൈഭവം ഉണ്ട്.
അധമ സ്ട്രോക്ക്!
ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ പുറകിൽ നിന്നും സരിത നടത്തിയ കിന്നാരമല്ല ഗൗരവമായ കാര്യമാണ് പറഞ്ഞതെന്നും അതുകൊണ്ട് മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിൻ്റെ ഔചിത്യം പിണറായി ചോദ്യം ചെയ്തെന്ന കാര്യം ഓർമ്മിപ്പിച്ചിട്ടുള്ള അടുത്ത താരതമ്യമാണ് അധമ സ്ട്രോക്ക്! " യു എ ഇ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന് സൂചന.'' വീഡിയോ വൈറലായെന്നും വാർത്ത .
ഒറിജിനൽ കോൺഗ്രസ് പത്രം
ഇങ്ങനെയൊരു ഫോട്ടോ കൃത്രിമമായി സൃഷ്ടിച്ച ജയ്ഹിന്ദ് ചാനലിനെതിരെ കേസെടുത്തതു പോലും മനോരമ അറിഞ്ഞില്ലത്രേ! കോൺഗ്രസ് ചാനൽ പടമുണ്ടാക്കുക, ഒറിജിനൽ കോൺഗ്രസ് പത്രം അതിനെ അടിസ്ഥാനമാക്കി വാർത്തയും! എന്നാൽ, ഇത് പഴയ കാലമല്ല. ഓരോ നുണയും സെക്കൻ്റുകൾക്കുള്ളിൽ തുറന്നു കാട്ടുന്ന ഒരു സമൂഹം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടെന്ന കാര്യം മനോരമ മറന്നു പോകുന്നതല്ല . ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അത്രയുമായി എന്നതായിരിക്കും''.