പറ്റിയ തെറ്റ് സമ്മതിക്കാതെ ചില മാധ്യമങ്ങൾ, ഓമനക്കുട്ടൻ ഒരു പ്രതീകമാണ്', പിന്തുണച്ച് പികെ ബിജു
ചെങ്ങന്നൂർ: സഖാവ് ഓമനക്കുട്ടനോട് കേരളം ഒന്നാകെ മാപ്പ് പറയുകയാണ്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ എത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാൻ 70 രൂപ പിരിച്ചതിന്റെ പേരിൽ കള്ളനെന്നും അഴിമതിക്കാരനെന്നും ചാപ്പ കുത്തപ്പെടുകയായിരുന്നു സിപിഎമ്മിന്റെ ഈ ലോക്കൽ സെക്രട്ടറി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓമനക്കുട്ടന്റെ വീഡിയോയിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ സർക്കാർ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. സിപിഎം സസ്പെൻഷൻ നടപടി പിൻവലിച്ചു. എന്നാൽ ഓമനക്കുട്ടനെ കള്ളനാക്കി ആഘോഷിച്ച മാധ്യമങ്ങൾ ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ആലത്തൂർ മുൻ എംപി പികെ ബിജു.
ഓമനക്കുട്ടൻ ഒരു പ്രതീകമാണ്
പികെ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഓമനക്കുട്ടൻ ഒരു പ്രതീകമാണ്. എങ്ങനെയാണ് വലതുപക്ഷ മാധ്യമങ്ങൾ സിപി ഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്താൻ ശ്രമിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യം. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തെ കള്ളനാക്കുക വഴി ജനങ്ങൾ ഹൃദയത്തിലേറ്റിയ ഒരു പ്രസ്ഥാനത്തെയും ആ മഹാപ്രസ്ഥാനം ഈ പ്രളയകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും മോശമാക്കുക, കഴിഞ്ഞ പ്രളയകാലത്തെപ്പോലെ വലതുപക്ഷത്തെ പ്രീണിപ്പിക്കാൻ നടത്തിയ അസത്യ പ്രചാരണങ്ങൾപ്പോലെ.
പണപ്പിരിവ് എന്ന വ്യാജവാർത്ത
എന്നാൽ ഇത്തരം അധമ മാധ്യമ പ്രവർത്തനത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടാകൂ എന്ന് തെളിഞ്ഞ സംഭവമാണ് ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിലെ സിപിഐ എം നേതാവിന്റെ പണപ്പിരിവ് എന്ന വ്യാജവാർത്ത. ഇത് അസത്യമാണ് ക്യാമ്പ് അംഗമായ ഓമനക്കുട്ടൻ ക്യാമ്പിലേക്കുള്ള പച്ചക്കറി സാധനങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷാ കൂലിയായ 70 രൂപാ അയൽക്കാരായ ക്യാമ്പങ്ങങ്ങളിൽ നിന്നും സമാഹരിച്ചതിനെയാണ് ബി ജെ പി പ്രവർത്തകൾ മെബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ഖേദപ്രകടനവും മാപ്പ് പറയലും
എന്നാൽ സത്യം മനസ്സിലാക്കാതെ ആദ്യം റവന്യു വകുപ്പും പോലീസും ഓമനക്കുട്ടനെതിരായി നടപടി സ്വീകരിച്ചു. പിന്നീട് സത്യം മനസ്സിലാക്കി എല്ലാ നടപടികളും പിൻവലിച്ച് മാപ്പു പറഞ്ഞു. സമൂഹമധ്യത്തിൽ അക്ഷേപത്തിടയിക്കിയ സംഭവത്തിൽ പാർട്ടി സ്വീകരിച്ച സസ്പെൻഷൻ നടപടിയും ഉടൻ പിൻവലിക്കപ്പെടും. തെറ്റായ വാർത്ത നൽകിയ ചില മാധ്യമങ്ങൾ പരസ്യമായി ഖേദപ്രകടനവും മാപ്പ് പറയലും നടത്തി. എന്നാലും ചില മാധ്യമങ്ങൾ തങ്ങൾക്ക് പറ്റിയ തെറ്റ് സമ്മതിക്കാനിതുവരെ സന്നദ്ധത കാട്ടിയിട്ടില്ല.
നാട് മറുപടി പറയും
ഇത്തരത്തിലുള്ള ഖേദപ്രകടനങ്ങൾ മാധ്യമവാർത്തകളെ ജനങ്ങൾ കൂടുതൽ വിശ്വാസത്തിലെടുക്കാനും സഹായകമാകും. ബിജെപി അവരുടെ കള്ളം കൈയ്യോടെ പിടിക്കപ്പെട്ടിട്ടും സമൂഹ മാധ്യമങ്ങളിൽ അസത്യപ്രചരണം തുടരുകയാണ്. ഇത് പൊളിച്ചെഴുതുന്ന കാലം വരും അന്ന് ഈ അസത്യ പ്രചാരണങ്ങൾക്ക് നാട് മറുപടി പറയും'' എന്നാണ് പികെ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്