കൊലയാളികളെ കണ്ട് ബാബു ബൈക്കിൽ നിന്നിറങ്ങി ഓടി.. അവർ പിറകേ ചെന്ന് വെട്ടിനുറുക്കി!
കണ്ണൂര്‍: തുടര്‍ച്ചയായുണ്ടായ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കണ്ണൂര്‍ നിവാസികള്‍. രണ്ടും അതിക്രൂരമായ രാഷ്ട്രീയ കൊലകള്‍. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട നേതാവായിരുന്നു. പഴയൊരു പകയുടെ പ്രതികാരമാണ് ബാബുവിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ നാലംഘ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്താണ് കൊലപാതകം പ്രതികള്‍ നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു.
കൊലയാളികൾ നാല് പേർ
ബാബു കണ്ണിപ്പൊയിലിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത് നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഓപി രജീഷ്, മസ്താന് രാജേഷ്. മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരെയാണ് ബാബു കൊലക്കേസില്‍ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊഫഷണല്‍ കൊട്ടേഷന്‍ ടീമിന്റെ സാന്നിധ്യവും പോലീസ് സംശയിക്കുന്നു.
പുറത്ത് നിന്ന് സഹായം
ഒറ്റവെട്ടിന് തന്നെ മരണം സംഭവിക്കണം എന്നുറപ്പിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. കഴുത്തില്‍ ആഴത്തിലുള്ള വെട്ടേറ്റാണ് ബാബു കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു. കൊലയാളികള്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.
ഒറ്റുകൊടുത്തുവെന്ന് സംശയം
പ്രദേശത്തുള്ളവരിലാരോ ബാബുവിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തുവെന്നാണ് സംശയിക്കുന്നത്. പ്രതിപ്പട്ടികയിലുളള നാല് പേരും നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ആര്‍എസ്എസ് പ്രാദേശിക നേതാവായ നിത്യാനന്ദനാണ് ബാബുവിനെ കൊല്ലാനുള്ള പദ്ധതിക്ക് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഏറെ നാളായി ആര്‍എസ്എസുകാരുടെ ടാര്‍ജറ്റായിരുന്നു ബാബു കണ്ണിപ്പൊയില്‍.
ഓടിച്ചിട്ട് വെട്ടിക്കൊന്നു
സംഭവ ദിവസമായ ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ബാബുവിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നത്. വഴിയില്‍ വെച്ച് ആയുധങ്ങളുമായി നാലംഗ സംഘത്തെ കണ്ടതോടെ ബാബു ബൈക്ക് തിരിച്ച് റോഡിലേക്ക് ഇറക്കുകയും പിന്നീട് ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ കൊലയാളികള്‍ ബാബുവിനെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെയും ബാബുവിന് നേരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള പ്രതികാരം
2010 മെയ് 28ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ മാഹിയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ബാബു ആണെന്നാണ് ബിജെപിയുടെ ആരോപണം. അതിന്റെ പക വര്‍ഷങ്ങള്‍ക്കിപ്പുറവും ആര്‍എസ്എസിന് ബാബുവിനോട് ഉണ്ടായിരുന്നു. ഈ കൊലക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്. ബാബുവിനെ ആക്രമിക്കണമെന്ന് ബിജെപി യോഗത്തില്‍ പരസ്യമായി ആവശ്യം ഉയര്‍ന്നതായി സിപിഎം ആരോപിക്കുന്നു. ഇതിന് പിന്നാലെ സ്ഥലത്തെ സിപിഎം നേതാക്കള്‍ സൂക്ഷിക്കാന്‍ ബാബുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലാൽസലാം സഖാവെ...
പ്രദേശവാസികൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു ബാബു. കോൺഗ്രസ് പ്രവർത്തകനായ രെജിലേഷ് കെപി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇതാണ്: കമ്യൂണിസ്റ്റു പാർട്ടിയെ അങ്ങേയറ്റം വെറുപ്പാണെങ്കിലും എന്റെ മക്കളാണെ സത്യം വിങ്ങി പൊട്ടി പോയി.മനസിലെ വിഷമം അടക്കാൻ കഴിഞ്ഞില്ലാ..പൊട്ടി കരഞ്ഞു പോയി. രാഷ്ട്രീയ ഭേദമന്യേ ബാബുയേട്ടൻ പള്ളൂരിന്റെയും വ്യക്തിപരമായി എന്റെയും മുത്തായിരുന്നു... ഒരു കോൺഗ്രസുക്കാരൻ ആയിട്ടു കൂടി ബാബുയേട്ടൻ എന്ന കമ്യൂണിസ്റ്റുക്കാരനെ അങ്ങേയറ്റം ബഹുമാനിച്ചതിൽ ഞാൻ രെജിലേഷ് കെ പി എന്ന വ്യക്തി പറയുകയാണ്... #ലാൽസലാംസഖാവെ...
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുന്നവർ.. ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി
ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണ വേളയിൽ പോലീസ് സുരക്ഷ? അട്ടിമറി ഭയം