കോൺഗ്രസുകാർക്കെതിരെ കൊലവിളി പ്രസംഗം, ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്, പ്രയോഗങ്ങൾ കടന്നു പോയി
പെരിയ: കൊലവിളി പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസർകോഡ് ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫ. അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നില്ല ഉദ്ദേശമെന്നും പദപ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും വി പി പി മുസ്തഫ വ്യക്തമാക്കി.
തന്റെ വാക്കുകൾ മൂലം പ്രസ്ഥാനത്തിനും കൊല്ലപ്പെട്ടവരുടെ കുടുംബഗങ്ങൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. എന്നാൽ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് മാധ്യമങ്ങൾ കൊലവിളി പ്രസംഗമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുസ്തഫ ആരോപിക്കുന്നു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതി പീതാംബരൻ ആക്രമിക്കപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മുസ്തഫ വിവാദ പ്രസംഗം നടത്തിയത്. അധികം കളിച്ചാൽ ചിതയിൽ വയ്ക്കാൻ പോലും ഇല്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്ന് ഒരു പ്രസംഗത്തിൽ മുസ്തഫ കൊലവിളി നടത്തിയത്.
''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെ സഖാവ് പീതാംബരനേയും സുരേന്ദ്രനെയും മർദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുയരും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറി പോകും- മുസ്തഫ പ്രസംഗത്തിൽ പറഞ്ഞു.