70 സീറ്റുകളിൽ കുറയില്ല: ഭരണത്തുടർച്ച തന്നെയെന്ന് ഉറപ്പിച്ച് സിപിഎം നേതൃത്വം
എക്സിറ്റ് പോളുകൾ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുമ്പോഴും ഭരണത്തുടർച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ് സി പി എം നേതൃത്വം. വോട്ടെണ്ണൽ പൂർത്തിയാവുമ്പോൾ എൽ ഡി എഫ് സീറ്റ് നില 70-ൽ കുറയില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു.
തങ്ങളുടെ വിലയിരുത്തലുകൾ പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ടുകളെയും താഴെത്തട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. എക്സിറ്റ് പോളുകളിൽ കാണുന്നതിനേക്കാൾ അനുകൂലമായ ചിത്രമാണ് ഈ റിപ്പോർട്ടുകൾ നൽകുന്നത് നേതാക്കളെ ഉദ്ധരിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് ചില ആശങ്കകൾ സി പി എം നേതൃത്വം സമ്മതിക്കുന്നുണ്ട്. യു ഡി എഫിന് അനുകൂലമായി എല്ലാ എക്സിറ്റ് പോളുകളും ഒരു പ്രത്യേക പ്രവണതയാണ് കാണിക്കുന്നത്. ഇതിൽ ഞങ്ങൾക്ക് ആശങ്കകളുണ്ട്,ഒരു സി.പി.എം നേതാവ് പറഞ്ഞു. "ഇതൊരു പ്രവണതയെയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഞങ്ങൾക്ക് സ്വന്തമായ പ്രതികരണങ്ങളും സ്വയം വിശകലനങ്ങളുമുണ്ട്. ഒരു സാഹചര്യത്തിലും എൽ ഡി എഫിന് 70 സീറ്റുകൾക്ക് താഴെ പോകില്ലെന്നാണ് അത് പറയുന്നത്. ഫലങ്ങൾക്കായി നമുക്ക് കാത്തിരിക്കാം,'അദ്ദേഹം കൂട്ടിച്ചേർത്തു.

യു ഡി എഫ് തരംഗമില്ലെന്ന തങ്ങളുടെ വാദത്തെ എക്സിറ്റ് പോളുകൾ പിന്തുണയ്ക്കുന്നുവെന്നും പാർട്ടി നേതൃത്വം അവകാശപ്പെട്ടു. ഭൂരിഭാഗം പ്രവചനങ്ങളും എൽ ഡി എഫും യു ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഇതിന് കാരണമായി അവർ പറയുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ന്യൂനപക്ഷ വോട്ടുകൾ യു ഡി എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്ന് സി പി എം നേതാക്കൾ കരുതുന്നു. മലബാറിൽ ഏകദേശം 12 സീറ്റുകളും മധ്യ, തെക്കൻ കേരളത്തിൽ 10 സീറ്റുകളും നഷ്ടമാകുമെങ്കിലും എൽ ഡി എഫ് 70 സീറ്റ് എന്ന ലക്ഷ്യത്തിൽ എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നാണ് ഒരു സംസ്ഥാന കമ്മിറ്റി അംഗം ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന യു.ഡി.എഫ് വാഗ്ദാനത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, 'സ്ത്രീ സുരക്ഷ'യും മറ്റ് ക്ഷേമനടപടികളിലും എൽ.ഡി.എഫിന് ആത്മവിശ്വാസമുണ്ട്. ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് എക്സിറ്റ് പോളുകൾ എൽ.ഡി.എഫിന്റെ സാധ്യതകളെ വിലയിരുത്തുന്നത്. ഞങ്ങൾ കുറഞ്ഞ സമയം കൊണ്ട് ശക്തമായി തിരിച്ചുവന്നു. സർക്കാരിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. എൽ.ഡി.എഫ് സർക്കാരിനെതിരായ എല്ലാ പ്രചാരണങ്ങൾക്കിടയിലും യുവതലമുറ, പ്രത്യേകിച്ച് യുവതികൾ എൽ.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചതായി ഞങ്ങൾക്കനുഭവപ്പെട്ടു, നേതാവ് വിശദീകരിച്ചു.
എക്സിറ്റ് പോളുകൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തള്ളി. എൽ ഡി എഫിന് ഒരു ആശങ്കയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോളുകൾ രണ്ട് കാര്യങ്ങൾ തെളിയിച്ചു,ഒന്ന്, എൽ.ഡി.എഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. രണ്ട്, പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രിയനായ നേതാവ്,' അദ്ദേഹം പറഞ്ഞു. സർവേകൾ പ്രവചിക്കുന്നത് എൽ.ഡി.എഫിന് 60നും 69നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ്, ഇത് ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് മാത്രം കുറവാണ്. അന്തിമഫലം എൽ.ഡി.എഫിനോ യു.ഡി.എഫിനോ അഞ്ചോ എട്ടോ സീറ്റുകളുടെ നേർത്ത വ്യത്യാസത്തിൽ തീരുമാനിക്കപ്പെടാമെന്നും അവർ സൂചിപ്പിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications