ആലപ്പുഴ ദിവാകരൻ വധക്കേസ്; മുന്‍ സിപിഎം ലോക്കൽ സെക്രട്ടറിക്കു വധശിക്ഷ, 5 പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ : കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്ക്കു വധശിക്ഷ. കക്ക പറമ്പത്ത് വെളി ആര്‍ ബൈജുവിനാണ്(45) വധശിക്ഷ. മറ്റ് അഞ്ച് പ്രതികള്‍ക്കു ജീവപര്യന്തം തടവ്. ജില്ലാ അഡീഷണല്‍ സെഷന്‍സ് ഡ്ജി കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കയര്‍ തടുക്ക് അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ വീടുകയറി ആക്രമിച്ച് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെഎസ്.ദിവാകരനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെ ആറ് പ്രതികളെയും ശിക്ഷിച്ചത്.
ചേര്‍ത്തല നഗരസഭ കൊച്ചുപറമ്പില്‍ കെ.എസ്.ദിവാകരന്‍(56) ചേര്‍ത്തല ചേപ്പിലപൊഴി വി.സുജിത്(മഞ്ജു38),കോനാട്ട് എസ്.സതീഷ് കുമാര്‍(കണ്ണന്‍38),ചേപ്പിലപൊഴി പി.പ്രവീണ്‍(32), സിഎംസി വാവള്ളി എം.ബെന്നി(45), സിഎംസി ചൂളയ്ക്കല്‍ എന്‍.സേതുകുമാര്‍(45), കാക്കപറമ്പത്ത് വെളി ആര്‍.ബൈജു(45)എന്നിവര്‍ക്കാണ് ശിക്ഷ. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു ആര്‍ ബൈജു. വ്യാജ വിസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബൈജു ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുമാണ്.
യുവനടിയുടെ െ്രെഡവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയാണ്. ഇതേകേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനുശേഷം ബാറില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ സുജിതിനെ പിന്നീട് ഗുണ്ടാ ആക്ടിലും ജയിലില്‍ അടച്ചിരുന്നു. 2009 നവംബര്‍ 29 നാണ് സംഭവം. കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉത്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ എത്തിയെങ്കിലും മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ ദിവാകരന്‍ തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങുവാന്‍ തയ്യാറായില്ല. എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം ഇവിടെ വച്ചിട്ട് പോയി.
അന്ന് ഉച്ചയ്ക്ക്‌ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചിക്കുകയും തര്‍ക്കങ്ങള്‍ക്ക് ഇടയാവുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. തടി കഷ്ണത്തിന് തലയ്ക്ക് ദിവാകരന് അടിയേറ്റതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ദിലീപിനെയും ദിലീപിന്റെ ഭാര്യ രശ്മിയെയും ആക്രമിച്ചു.
തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ തേടി. എന്നാല്‍ ഡിസംബര്‍ ഒന്‍പതിന് ദിവാകരന്‍ മരിച്ചു. സിപിഎം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ബൈജുവിനെ സിപിഎം നീക്കുകയും ചെയ്തു.സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി.