ഇരട്ടക്കൊലക്കേസിലെ പ്രതികളെ പൊന്നുപോലെ നോക്കി സിപിഎം, പോലീസ് സ്റ്റേഷനിലേക്ക് ഊണും ഉടുപ്പും!
കാസര്‍ഗോഡ്: ടിപി ചന്ദ്രശേഖരന്റേത് അടക്കം സിപിഎം പ്രതിസ്ഥാനത്തുളള രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി എന്നും ന്യായീകരിച്ചിട്ടേ ഉളളൂ. എന്നാല്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെത് വ്യത്യസ്ത നിലപാടാണ്. പരസ്യമായി കൊലപാതകത്തേയും പ്രതികളേയും സിപിഎം തള്ളിപ്പറഞ്ഞു.
എന്നാല്‍ വാക്ക് മാത്രമേ ഉളളൂ പ്രവര്‍ത്തി മറ്റൊന്നാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ സഹായിക്കുന്നതായി ആരോപണമുണ്ട്. പ്രതികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഭക്ഷണവും വസ്ത്രവും അടക്കം സിപിഎം നേതാക്കള്‍ എത്തിച്ച് നല്‍കുന്നു എന്നാണ് ആക്ഷേപം.
കൊലപാതകത്തിന് കാരണം
സിപിഎമ്മിന്റെ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന്‍ അടക്കമുളളവരാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലപാതകം നടത്താനുളള കാരണം എന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്.
തള്ളിപ്പറഞ്ഞ് പാർട്ടി
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലേക്കും ഉദുമ എംഎല്‍എയിലേക്കും വരെ സംശയത്തിന്റെ മുന നീളുന്നുണ്ട്. അതിനിടെ സിപിഎം പെരിയ ഇരട്ടക്കൊലയെ അപലപിക്കുകയും പ്രതികളെ തള്ളിപ്പറയുകയും ചെയ്തു. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞു.
വെറും പ്രഹസനം
കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് എത്താന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരുന്നു. സിപിഎം നേതാക്കളില്‍ ഒരാള്‍ പോലും എവിടെയും കൊലപാതകത്തെ ന്യായീകരിച്ച് കണ്ടില്ല. എന്നാല്‍ ഈ പ്രകടനങ്ങളെല്ലാം വെറും പ്രഹസനം മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികൾക്ക് ഊണും ഉടുപ്പും
പ്രതികള്‍ക്ക് സഹായം എത്തിക്കാനും നിയമസഹായം ലഭ്യമാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട് എന്നാണ് ആരോപണം. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പീതാംബരനും സജി ജോര്‍ജും അടക്കമുളള പ്രതികള്‍ക്ക് സിപിഎം പ്രാദേശിക നേതാക്കള്‍ ഭക്ഷണവും വസ്ത്രവും അടക്കം എത്തിച്ച് നല്‍കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
നേതാക്കളുടെ സംരക്ഷണം
ബേക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്ന് സിപിഎം പ്രാദേശിക നേതാക്കളാണ്. മാത്രമല്ല സിപിഎം നേതാക്കള്‍ ഇടയ്ക്കിടെ സ്റ്റേഷനിലെത്തി പ്രതികളെ കാണുന്നുണ്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് വരെ പ്രതികള്‍ ബേക്കല്‍ സ്റ്റേഷനിലാണുളളത്.
പ്രതികൾക്ക് നിയമസഹായവും
പീതാംബരന്റെ കുടുംബത്തെ പി കരുണാകരന്‍ എംപി ഉള്‍പ്പെടെ ഉളളവര്‍ കഴിഞ്ഞ ദിവസം നന്ദര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സംബന്ധിച്ച് നേതാക്കള്‍ കുടുംബത്തിന് ഉറപ്പ് നല്‍കിയതായാണ് സൂചന. സിപിഎമ്മിന്റെ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരെ പ്രതികള്‍ക്കായി രംഗത്ത് ഇറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എട്ടാമനെ തിരയുന്നു
അതിനിടെ ഇരട്ടക്കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കരുതുന്ന ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. നിലവില്‍ 7 പേരാണ് കൊലക്കേസില്‍ പിടിയിലായിരിക്കുന്നത്. എന്നാല്‍ ഒരു എട്ടാമന്‍ കൂടിയുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 5 ദിവസമായി ഇയാള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതായും വിവരങ്ങളുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം
പാര്‍ട്ടി ഓഫീസ് കുറച്ച് ദിവസമായി അടഞ്ഞ് കിടക്കുകയാണെന്നും ഇയാള്‍ക്കായി സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും ഭക്ഷണം കൊണ്ടു പോകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷണം കൊണ്ട് പോകുന്നത് കാണാത്തത് കൊണ്ട് ഇയാള്‍ താവളം മാറ്റിക്കാണുമെന്നും നാട്ടുകാര്‍ പറയുന്നു. ഇരട്ടക്കൊലക്കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.