യുഡിഎഫിനൊപ്പം കൈ കോർത്ത് ബിജെപിയും സിപിഐയും, തെങ്കരയിൽ സിപിഎമ്മിന് ഭരണം പോയി
പാലക്കാട്: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്നേവരെ പരിചിതമല്ലാത്ത രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ നിലവിലുളളത്. ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷത്തുളള കോണ്‍ഗ്രസും ഇതുവരെ ചിത്രത്തിലേ ഇല്ലാതിരുന്ന ബിജെപിയും തമ്മിലുള്ള ശക്തിപരീക്ഷണം നടന്ന് കൊണ്ടിരിക്കുന്നു. അതിനിടയിലെ ചെറിയ ജയങ്ങള്‍ പോലും വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നു.
കാസര്‍കോഡില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളായ കാറഡുക്കയും എന്‍മകജെയും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് നിന്ന് പിടിച്ചെടുത്തിരുന്നു. അടുത്തിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പാലക്കാട്ടെ തെങ്കരയില്‍ സിപിഎമ്മിനെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്ന് വീഴ്ത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ സിപിഐയും സിപിഎമ്മിന്റെ കാല് വാരി. കാസര്‍കോട്ടെ കുറ്റിക്കോലിലും സിപിഎമ്മിന് തിരിച്ചടിയേറ്റു.
സിപിഎമ്മിന് ഭരണം പോയി
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് തെങ്കര പഞ്ചായത്തില്‍ സിപിഎമ്മിന് അധികാരം നഷ്ടപ്പെട്ടത്. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചു. മാത്രമല്ല സിപിഐ അംഗങ്ങളും സിപിഎമ്മിന് എതിരായി വോട്ട് രേഖപ്പെടുത്തിയതോടെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ കയ്യില്‍ നിന്ന് പോയി.
യുഡിഎഫിന്റെ അവിശ്വാസ നീക്കം
പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎമ്മിലെ കെ സാവിത്രി, വൈസ് പ്രസിഡണ്ട് സിഎച്ച് മുഹമ്മദ് എന്നിവര്‍ക്കെതിരെ ആയിരുന്നു യുഡിഎഫിന്റെ അവിശ്വാസ നീക്കം. നേരത്തെ ഒരു തവണ യുഡിഎഫ് ഇത്തരത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഒക്ടോബര്‍ 10ന് ആയിരുന്നു ആ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കേണ്ടിയിരുന്നത്. എന്നാലതിനെതിരെ സിപിഎം രംഗത്ത് വന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരുന്നത് എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തത്. പഞ്ചായത്ത് ഭരണ സമിതിയില്‍ ആകെ 17 അംഗങ്ങളാണ് ഉള്ളത്.
ബിജെപിയും സിപിഐയും
അതില്‍ സിപിഎമ്മിന് 7 അംഗങ്ങളുണ്ട്. എന്നാല്‍ സിപിഎം അംഗങ്ങളും സ്വതന്ത്രനായ വൈസ് പ്രസിഡണ്ടും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തിനെത്തിയ യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം ബിജെപിയും സിപിഐയും കൂടി ചേര്‍ന്നതോടെ അവിശ്വാസ പ്രമേയം പാസ്സാവുകയായിരുന്നു. 9 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. കുറച്ച് നാളുകളായി തെങ്കരയില്‍ സിപിഎം-സിപിഐ ബന്ധത്തില്‍ ഉലച്ചിലുണ്ട്.
കുറ്റിക്കോലിലും തിരിച്ചടി
തെങ്കരയില്‍ കൂടാതെ കാസര്‍കോഡ് ജില്ലയിലെ കുറ്റിക്കോല്‍ പഞ്ചായത്തിലും സിപിഎമ്മിന് തിരിച്ചടിയേറ്റിരിക്കുകയാണ്. നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ പുറത്താക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. എന്നാല്‍ അതേ തരത്തില്‍ പ്രസിഡണ്ടിനേയും പുറത്താക്കാനുളള നീക്കമാണ് ചീറ്റിപ്പോയത്. കോണ്‍ഗ്രസിനേയും സിപിഐയേയും ഇത്തവണ കൂടെ നിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചില്ല.
ബിജെപിയും സിപിഐയും വിട്ട് നിന്നു
ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് കുറ്റിക്കോലിലെ ഭരണം. പതിനാറംഗ ഭരണസമിതിയില്‍ യുഡിഎഫ് വിമതര്‍ മൂന്ന് പേരും ബിജെപിക്കാര്‍ മൂന്ന് പേരുമാണുളളത്. സിപിഐക്ക് ഒരംഗമാണുളളത്. സിപിഎമ്മിന് ആറ് അംഗങ്ങള്‍. വൈസ് പ്രസിഡണ്ടിനെ പുറത്താക്കാന്‍ സിപിഐയും യുഡിഎഫും സിപിഎമ്മിനൊപ്പം നിന്നു. എന്നാല്‍ പ്രസിഡണ്ടിനെതിരായ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ബിജെപി അംഗങ്ങളും സിപിഐ അംഗവും വിട്ട് നിന്നു.
രണ്ട് പഞ്ചായത്ത് പിടിച്ചെടുത്തു
കോണ്‍ഗ്രസ് വിമതനും മൂന്ന് ബിജെപി അംഗങ്ങളും സിപിഐ അംഗവും സ്വതന്ത്രനും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 18 വര്‍ഷം ബിജെപി ഭരിച്ച കാറഡുക്ക പഞ്ചായത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് ഭരണം പിടിച്ചിരുന്നു. എന്‍മകജെയില്‍ യുഡിഎഫ് പ്രമേയത്തെ സിപിഎം പിന്തുണച്ചു. കാസര്‍കോഡ് മധൂര്‍, വെള്ളൂര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളിലാണ് നിലവില്‍ ബിജെപി ഭരണമുളളത്.
ശബരിമല വിവാദത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്, ദേവസ്വം ബോർഡ് പ്രസിഡണ്ട് എം പത്മകുമാർ ബിജെപിയിലേക്ക്?
'ദിലീപിന്റെ ഉന്നം മോഹൻലാൽ, താനില്ലാത്ത 'അമ്മ' ഇനി വേണ്ട'! നടനെതിരെ തുറന്നടിച്ച് ലിബർട്ടി ബഷീർ