Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വിട്ട് എംവിആറിന്റെ വീട്ടിലേക്ക് നികേഷ്; ആദ്യം ജില്ലാ കമ്മിറ്റി, പിന്നാലെ എംവി ഗോവിന്ദന്റെ സീറ്റ്..?

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സി പി എം ജില്ലാ കമ്മിറ്റിയില്‍ നികേഷ് കുമാര്‍ എത്താനാണ് ശക്തമായ സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അടുത്ത സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും എന്നാണ് വിവരം.

ജില്ലാ കമ്മിറ്റി അംഗമായോ പ്രത്യേക ക്ഷണിതാവോ ആയി ജില്ലാ കമ്മിറ്റിയിലെത്താനാണ് സാധ്യത. 2026 ല്‍ നികേഷ് കുമാര്‍ കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് നികേഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമായത് കൊണ്ടാണ് നികേഷിന് പരാജയമേറ്റ് വാങ്ങേണ്ടി വന്നത് എന്നാണ് സി പി എം വിലയിരുത്തല്‍.

MV Nikesh Kumar

അതേസമയം നേരത്തെ തന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നികേഷിന് അവസരമുണ്ടാക്കുകയാണ് സി പി എം ചെയ്യുന്നത്. കണ്ണൂരിലേക്ക് തട്ടകം മാറ്റുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് നികേഷ് കുമാര്‍ പിതാവ് എം വി രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. ഇന്നലെയാണ് താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് നികേഷ് പ്രഖ്യാപിച്ചത്.

തളിപ്പറമ്പിലോ മട്ടന്നൂരിലോ അദ്ദേഹം സ്ഥാനാര്‍ഥിയായേക്കും എന്നാണ് സൂചന. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലമാണ് തളിപ്പറമ്പ്. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ സാഹചര്യത്തില്‍ തളിപ്പറമ്പില്‍ അടുത്ത തവണ മത്സരിക്കില്ല. അതിനാല്‍ തന്നെ തളിപ്പറമ്പില്‍ നികേഷ് കുമാറിനായിരിക്കും കൂടുതല്‍ സാധ്യത. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്ന് രാജി വെച്ചാണ് നികേഷ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

1996 ല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷന്‍ ആരംഭിച്ചതോടെ നികേഷ് മലയാള വാര്‍ത്താ ചാനലുകളുടെ തന്നെ മുഖമായി മാറി. ഇന്ത്യാ വിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അദ്ദേഹം. വാര്‍ത്താ അവതരണത്തിലെ പ്രത്യേക ശൈലി നികേഷിന് ദൃശ്യമാധ്യമരംഗത്ത് താരപരിവേഷം സമ്മാനിച്ചു.

ഇന്ത്യ വിഷന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി എന്ന സ്വന്തം ചാനലിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. 2011 ല്‍ ആയിരുന്നു അത്. മാധ്യമപ്രവര്‍ത്തകരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനം എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ടെങ്കിലും റിപ്പോര്‍ട്ടര്‍ ടിവിയുടെ മുന്നോട്ടുപോക്ക് കിതച്ചും കുതിച്ചുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയത്.

ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എങ്കിലും റിപ്പോര്‍ട്ടറിന്റെ മുഖമായി നികേഷ് തുടരുകയായിരുന്നു. ഇതിനിടെയാണ് താന്‍ തന്നെയുണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടര്‍ ചാനലിലെ എല്ലാ ചുമതലകളും ഒഴിയുന്നത്. ഒരുകാലത്ത് സിപിഎമ്മിലെ അതികായനായിരുന്ന, പിന്നീട് സിപിഎമ്മിന്റെ ശത്രുസ്ഥാനത്തായ എംവി രാഘവന്റെ മകനെ സിപിഎം നിര്‍ണായക സ്ഥാനത്തേക്ക് അവരോധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+