സിപിഎം അംഗം പാലം വലിച്ചു.. വോട്ട് ചെയ്തത് യുഡിഎഫിന്, വെങ്ങോലയിൽ എൽഡിഎഫിന് ഭരണം പോയി!
വെങ്ങോല: സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായ എല്‍ഡിഎഫ് അംഗം വോട്ട് ചെയ്യുകയായിരുന്ന. സിപിഎമ്മിന്റെ സ്വാതി റെജികുമാര്‍ ആണ് ഇടത് മുന്നണിയുടെ പാലം വലിച്ചത് ഇതോടെ 12 വോട്ടുകള്‍ക്ക് അവിശ്വാസം പാസ്സായി. എല്‍ഡിഎഫിന് 11 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഇതോടെ എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡണ്ടായ ധന്യ ലൈജു പുറത്തായി. അഞ്ചാം വാര്‍ഡ് അംഗമായ സ്വാതി റെജികുമാര്‍ പാര്‍ട്ടി നിലപാടിനോട് പ്രതിഷേധിച്ചാണ് യുഡിഎഫിന് വോട്ട് ചെയ്തത്. രണ്ടര വര്‍ഷത്തിന് ശേഷം സ്വാതിയെ പഞ്ചായത്ത് പ്രസിഡണ്ടാക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയിരുന്നു. എന്നാലിത് പാലിക്കപ്പെട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ സ്വാതി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
തങ്ങള്‍ക്ക് അനുകൂല വോട്ട് ചെയ്ത സ്വാതിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് യുഡിഎഫ് വ്യക്തമാക്കി. പഞ്ചായത്തിലെ മിനുട്‌സ് ബുക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ കടത്തി കൊണ്ട് പോയതിനെ തുടര്‍ന്ന് ഒരു തവണ യുഡിഎഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയില്‍ ആയിരുന്നു വോട്ടെടുപ്പ്. 23 വാര്‍ഡുകളുളള വെങ്ങോല പഞ്ചായത്തില്‍ യുഡിഎഫിന് 11 അംഗങ്ങളലുണ്ട്. എല്‍ഡിഎഫിന് 10 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് ഉണ്ടായിരുന്നത്.