'കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്'! രാഹുൽ ഗാന്ധിക്കെതിരെ ദേശാഭിമാനി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരായിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷമാണ്. രാഹുല്‍ വരുന്നതോടെ സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലേയും ഇടതുമുന്നണിയുടെ സാധ്യതകളെ ദോഷകരമായി ബാധിക്കും എന്നതാണ് സിപിഎമ്മിനെ അടക്കം വിഷമത്തിലാക്കിയിരിക്കുന്നത്.
ഇടതുമുന്നണിയുടെ ആ വിഷയം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി തീര്‍ത്തത് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കൊണ്ടാണ്. ബിജെപി അനുകൂലികള്‍ ഏറെക്കാലമായി രാഹുലിനെ പരിസഹിക്കാനുപയോഗിക്കുന്ന പപ്പുമോന്‍ വിളിയുമായാണ് ദേശാഭിമാനിയുടെയും അധിക്ഷേപം.

പപ്പു സ്‌ട്രൈക്ക്
'കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്' എന്ന തലക്കെട്ടിലാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയുളള ദേശാഭിമാനിയിലെ മുഖപ്രസംഗം. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് ലേഖനം.

മത്സരം ഇടതിനെതിരെ
വയനാട്ടില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ പിപി സുനീറിന് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ മത്സരം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ തോല്‍പിക്കാന്‍ ശ്രമിക്കും എന്നുമാണ് ഇടത് നേതൃത്വത്തിന്റെ നിലപാട്. ഇതാകട്ടെ ദേശീയ തലത്തിലെ സഖ്യസാധ്യതകളെ പോലും ബാധിക്കുന്നതാണ്.

രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ്
സിപിഎം മുഖപത്രത്തിന്റെ പപ്പുവിളി ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്ത് കഴിഞ്ഞു. ബിജെപിയെ അവരുടെ തട്ടകത്തില്‍ നേരിടാതെ രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ് എന്നും രാഹുല്‍ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് എന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പല വാദങ്ങളും ബിജെപി മുന്നോട്ട് വെയ്ക്കുന്ന ആരോപണങ്ങളോട് ചേര്‍ന്ന് പോകുന്നവയാണ്.

അമേഠിയിൽ പരാജയ ഭീതി
അമേഠിയില്‍ രാഹുല്‍ ഗാന്ധി ജയിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് എങ്കില്‍, ദേശാഭിമാനിയുടെ വാദം അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ്. അമേഠിയിലെ 5 നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് തോല്‍വിയും ലേഖനം ചൂണ്ടിക്കാട്ടുന്നു.

തോറ്റാൽ മുഖം നഷ്ടപ്പെടും
അമേഠിയില്‍ തോറ്റാല്‍ കോണ്‍ഗ്രസിന് മുഖം തന്നെ നഷ്ടപ്പെടും. കോണ്‍ഗ്രസിന് മത്സരിച്ച് ജയിക്കാന്‍ സുരക്ഷിതമായ ഒരു മണ്ഡലം പോലും ഉത്തരേന്ത്യയില്‍ ഇല്ലെന്നും അതുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പോലെ രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വരുന്നത് എന്നും ദേശാഭിമാനി പരിഹസിക്കുന്നുണ്ട്.

കണ്ണ് ന്യൂനപക്ഷ വോട്ടുകളിൽ
തീര്‍ന്നിട്ടില്ല, വയനാട്ടില്‍ രാഹുലിന്റെ കണ്ണ് ന്യൂനപക്ഷ വോട്ടുകളിലാണ് എന്നും ലേഖനം പറയുന്നു. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. അമേഠി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച രാഹുലിന് വേണ്ടി വയനാട്ടുകാര്‍ എന്തിന് വോട്ട് ചെയ്യണമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ഒരു നനഞ്ഞ പടക്കം
ബിജെപിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ലേഖനത്തില്‍ വാദിക്കുന്നു. വയനാട്ടിലെ മത്സരത്തെ ഒരു നനഞ്ഞ പടക്കമായി മാത്രമേ കാണാനാവൂ. 'ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പു സ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റെത്.. അത് അവരുടെ നാശം പൂര്‍ണമാക്കും' എന്നാണ് ലേഖനം അവസാനിക്കുന്നത്.

സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്
ദേശാഭിമാനി ലേഖനത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി വിടി ബല്‍റാം അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം. സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്.

മാധ്യമ ലോകത്തിന് തന്നെ അപമാനം
അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം
എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം എന്നാണ് ബൽറാമിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications