പ്രകാശ് കാരാട്ട്, വിജു കൃഷ്ണന്‍, ബൃന്ദ; സിപിഎം ദേശീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ദേശീയ നേതാക്കള്‍ കേരളത്തില്‍ നിന്നും മത്സരിച്ചേക്കും. കേന്ദ്രത്തില്‍ ബിജെപി ഇതര കക്ഷികള്‍ നയിക്കുന്ന കൂട്ടുമുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ വിലപേശല്‍ ശക്തിയായി നില്‍ക്കാനുള്ള നേതൃത്വം പാര്‍ലമെന്‍റില്‍ ഉണ്ടാകണമെന്ന അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ നേതാക്കളെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നത്.
പാർട്ടി മുന്‍ ജനറല്‍സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്‍റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. മത്സരിക്കാന്‍ കാരാട്ട് താല്‍പര്യം അറിയിച്ചാല്‍ കണ്ണൂര്‍ അദ്ദേഹത്തിന് നല്‍കിയേക്കും. പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദാകാരാട്ട് കേന്ദ്ര കമ്മറ്റിയംഗമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരും സജീവമായി പരിഗണനിയിലുണ്ട്.
പാർട്ടിയുടേയും ബഹുജന സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ വിജയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന തൊഴിലാളി സമരങ്ങളിലുണ്ടായ പങ്കാളിത്തം ഇതെല്ലാം ദേശീയതലത്തില്‍ ഇടതു രാഷ്ട്രീയത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ആഘട്ടത്തില്‍ പാര്‍ലമെന്‍റില്‍ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമുള്ളതാണ് ശക്തമായ നേതൃത്വവും.
കരാട്ടിനെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാനിടയില്ല. ഏത് മണ്ഡലം കൊടുക്കും എന്നതില്‍ മാത്രമാണ് സംശയം നിലനില്‍ക്കുക. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും കൂടിയായതിനാല്‍ വിജയം ഉറപ്പുള്ള സീറ്റ് തന്നെയാവും അദ്ദേഹത്തിനായി പാര്‍ട്ടി മാറ്റിവെക്കുക.