സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...
തിരുവനന്തപുരം: സിപിഎം വിട്ട് നിരവധി പേരാണ് കഴിഞ്ഞദിവസം കോവളത്ത് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ ബിജെപിക്ക് കൈമാറി. ഓഫീസിലുണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം മായിച്ചു പ്രവര്‍ത്തകര്‍ താമര വരച്ചു. അരിവാള്‍ ചുറ്റിക ചിത്രവും മായിച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തലസ്ഥാനത്തെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, ഈ സംഭവത്തില്‍ സിപിഎം നേതാക്കള്‍ പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
രണ്ടു ബ്രാഞ്ചുകളിലെ പ്രവര്‍ത്തകര്‍
രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് നിരവധി സിപിഎം, കോണ്‍ഗ്രസ്, ജനതാദള്‍ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോവളം സിപിഎം ഏരിയാ കമ്മിറ്റിയുടെ ഭാഗമായ മുല്ലൂര്‍, തോട്ടം ബ്രാഞ്ചുകളിലെ മുഴുവന്‍ പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു എന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
86 സിപിഎം പ്രവര്‍ത്തകര്‍
കോവളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ചിലെ നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖം പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരും അംഗത്വമെടുത്തവരില്പ്പെടും. മൊത്തം 86 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. സിപിഎം ഓഫീസ് ബിജെപി ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ബിജെപിയുടെ വളര്‍ച്ച
കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന് അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത് എന്ന് നേതാക്കള്‍ പറയുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്ന് നൂറിലധികം പേര് ബിജെപിയില്‍ ചേര്‍ന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തില്‍ ത്രിപുര ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ച സുരേന്ദ്രന് ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ച ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
കേന്ദ്രമന്ത്രി വന്നത് ഓഫീസ് ഉദ്ഘാടനത്തിന്
തിരുവനന്തപുരം തൈക്കാട് ഇലങ്കനഗറില് ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എത്തിയത്. ഈ വേളയിലായിരുന്നു പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സ്വീകരണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ പ്രതീകങ്ങള്‍ ഇവിടെയുള്ള ഓഫീസില്‍ നിന്ന് മായ്ച്ചുകളഞ്ഞത്.
ബിജെപിക്ക് കൈമാറിയ ഓഫീസ്
കര്‍ഷക സംഘം കോവളം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വയല്‍ക്കര മധുവിന്റെ വീട്ടുവളപ്പിലെ ഓഫീസാണ് ബിജെപിക്ക് കൈമാറിയിരിക്കുന്നത്. ഇത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായിരുന്നു എന്നാണ് ബിജെപി പറയുന്നത്. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഓഫീസിലെത്തി പരിപാടികളില്‍ പങ്കെടുത്തു.
സിപിഎം പ്രതികരണം ഇങ്ങനെ
അതേസമയം, ഇങ്ങനെ ഒരു പാര്‍ട്ടി ഓഫീസ് ഇല്ലായിരുന്നു എന്നാണ് സിപിഎം പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ വിമത നീക്കം നടത്തിയവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. അവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി ഏറ്റെടുത്തു എന്ന് പറയുന്ന ഓഫീസിന് പാര്‍ട്ടിയുമായി ബന്ധമില്ല എന്നും സിപിഎം കോവളം ഏരിയാ സെക്രട്ടറി പിഎസ് ഹരികുമാര്‍ അറിയിച്ചു.
Recommended Video
ത്രിപുര വരുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി വളരെ പ്രതീക്ഷയോടെയാണ് തിരുവനന്തപുരം ജില്ലയിലെ പല മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുന്നത്. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ ത്രിപുര വരുന്നു എന്ന സുരേന്ദ്രന്റെ പ്രതികരണവും ശ്രദ്ധേയമാണ്.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം