റേഷൻ കടകൾ ജനകീയമായ അഞ്ച് വർഷങ്ങൾ, സർക്കാരിന്റെ നേട്ടം ഉയർത്തിക്കാട്ടി സിപിഎം
തിരുവനന്തപുരം: ഇടത് ഭരണത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ മാറ്റങ്ങളെ ഉയർത്തിക്കാട്ടി സിപിഎം. പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് കിറ്റ് വിതരണം അടക്കമുളള കാര്യങ്ങളെ അഭിനന്ദിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം: '' റേഷൻ കടകൾ ജനകീയമായ അഞ്ച് വർഷങ്ങളാണ് കടന്നുപോകുന്നത്. ഈസ്റ്റർ-വിഷു സ്പെഷ്യൽ കിറ്റും മുൻഗണനേതര വിഭാഗങ്ങൾക്കുള്ള പത്ത് കിലോ അരിയും ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധിയുടെ കാലത്ത് കുറഞ്ഞ നിരക്കിൽ അരിയും ഭക്ഷ്യക്കിറ്റുകളും മുടങ്ങാതെ നൽകിയതോടെ സംസ്ഥാനത്തെ റേഷൻ കാർഡിന്റെ എണ്ണവും കുതിച്ചുയർന്നു. സംസ്ഥാനത്തെ ആകെ റേഷൻ കാർഡ് ഇപ്പോൾ 90 ലക്ഷം കടന്നു. അഞ്ച് വർഷംകൊണ്ട് 7.01 ലക്ഷം റേഷൻ കാർഡാണ് പുതുതായി നൽകിയത്. 2016 ഏപ്രിലിൽ 83,25,016 റേഷൻ കാർഡാണ് ഉണ്ടായിരുന്നതെങ്കിൽ 2021 ഏപ്രിലിൽ ഇത് 90,26,334 ആയി ഉയർന്നു.
ഗുണനിലവാരമുള്ള അരിയും ഗോതമ്പും കോവിഡ് കാലംമുതൽ സൗജന്യ ഭക്ഷ്യക്കിറ്റും 17 രൂപയ്‌ക്ക് ആട്ടയുമെല്ലാം നൽകിത്തുടങ്ങിയതോടെയാണ് റേഷൻ കടകളിൽ എത്തുന്നവരുടെ എണ്ണവുംകൂടിയത്. പേരിന് കാർഡുണ്ടെങ്കിലും റേഷൻ കടയെ ആശ്രയിക്കുന്നവർ കുറവായിരുന്ന അവസ്ഥ മാറി. 90 ശതമാനത്തിലധികം കാർഡുടമകളും ഇപ്പോൾ റേഷൻ കടകളിൽ എത്തുന്നുണ്ട്.
ഇതുവരെ എട്ടു കോടിയോളം ഭക്ഷ്യക്കിറ്റുകളാണ് റേഷൻ കടകൾ വഴി വിതരണം ചെയ്‌തിട്ടുണ്ട്. കിറ്റ് വിതരണത്തിനു മാത്രം 4200 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഇഷ്ടമുള്ള റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്ന വ്യവസ്ഥ വന്നതും പുതിയ റേഷൻ കാർഡ് വാങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതും ഗുണഭോക്താക്കളെ ആകർഷിച്ചു. ഓൺലൈനായി അപേക്ഷ നൽകിയാൽ അതിവേഗം കാർഡ് നൽകാനും സർക്കാർ നടപടിയെടുത്തു. ഓൺലൈനായി അപേക്ഷിച്ചാൽ സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ റേഷൻ കാർഡുകളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്''.