മുസ്ലീം സംഘടനകളുടെ ചൊവ്വാഴ്ചത്തെ ഹർത്താലിനെ തളളി സിപിഎം! മുസ്ലീം ലീഗും സമസ്തയും ഹർത്താലിനില്ല!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചൊവ്വാഴ്ച ചില മുസ്ലീം സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണ് എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
മുസ്ലീം ലീഗും സമസ്തയും ഹര്‍ത്താലിനോട് സഹകരിക്കില്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ശത്രുത വര്‍ധിപ്പിക്കാന്‍ മാത്രമേ ഈ ഹര്‍ത്താല്‍ ഉപകരിക്കൂ എന്നാണ് കാന്തപുരം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹര്‍ത്താലിനെ തളളി സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്.
ഭരണഘടനയുടെ അന്തസത്തയുടെ നിഷേധം
ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല എന്നാണ് സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കേന്ദ്ര ബിജെപി ഗവണ്‍മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്ക് ആഘാതമേല്‍പ്പിക്കുന്നു. അത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയുടെ നിഷേധമാണ്.
കടുത്ത വര്‍ഗ്ഗീയ വിഭജനം
ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗ്ഗീയ വിഭജനമാണ്. അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ആര്‍എസ്‌എസ്-ബിജെപി വര്‍ഗ്ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണ് ചെന്നെത്തുക. ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല
ഡിസംബര്‍ 19-ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ (ഡിസംബര്‍ 16)നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്‌ക്കു തന്നെ മാതൃകയാണ്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല.
കെണിയില്‍പ്പെടുന്നതിന് സമം
ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്‌പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വ്വരും മോദി-അമിത്‌ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.