നാളെ പുതിയ സൂര്യനുദിക്കുമെന്ന പ്രഖ്യാപനമായി സിപിഎം പാർട്ടി കോൺഗ്രസ്: കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ട എന്നതടക്കമുളള സുപ്രധാന തീരുമാനങ്ങളുമായി സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സീതാറാം യെച്ചൂരിയെ മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസ് എല്ലാ അർഥത്തിലും കേരളത്തിന് അഭിമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. നാളെ പുതിയ സൂര്യനുദിക്കുമെന്ന പ്രഖ്യാപനമായി ഇക്കുറി പാർട്ടി കോൺഗ്രസ് മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കോടിയേരി ബാലകൃഷ്ണന്റെ കുറിപ്പ്: 'കേരളം ഹൃദയത്തോട് ചേർത്തുപിടിച്ച അഞ്ചുദിനം. ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധവും പ്രത്യാശയും പ്രതീക്ഷയും പകർന്ന രാപ്പകലുകൾ. സമരപാതകൾക്ക് നാവും സ്വരവും കരുത്തും പകർന്ന അർഥപൂർണമായ നിമിഷങ്ങൾ. പച്ചമനുഷ്യരുടെ പോരാട്ട സ്മരണകൾ കനലായി ജ്വലിക്കുകയും കടലായി ഇരമ്പുകയും ചെയ്യുന്ന കണ്ണൂരിൽ അഞ്ചു ദിവസമായി നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ മായാമുദ്രയായി. നാളെ പുതിയ സൂര്യനുദിക്കുമെന്ന പ്രഖ്യാപനമായി. ഇന്ത്യൻ ഭരണവർഗങ്ങളുടെ നയങ്ങൾക്കെതിരെ ജനകോടികളെ സമരപാതയിൽ അണിനിരത്തി ബദലുയർത്തുമെന്ന പാർടി കോൺഗ്രസിന്റെ പ്രഖ്യാപനം രാജ്യത്തിനാകെ ആവേശം പകരുന്നതാണ്.

ഹിന്ദുത്വ വർഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തികനയത്തിനുമെതിരെ സന്ധിയില്ലാസമരമാണ് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ചരിത്രത്തിൽ വേരൂന്നി, വർത്തമാനകാല യാഥാർഥ്യങ്ങൾ ഇഴകീറി പരിശോധിച്ച്, ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കത്തോടെ മുന്നേറിയ മഹാസമ്മേളനം അക്ഷരാർഥത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുകയും ചെയ്തു. ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും അജൻഡകൾ ഒന്നൊന്നായി പൂർത്തിയാക്കി പാർടി കോൺഗ്രസ് സമാപനത്തിലേക്കെത്തിയപ്പോൾ കണ്ണൂരിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ സിപിഐ എമ്മിന്റെ മുന്നേറ്റം അടിവരയിട്ട് വെളിപ്പെടുത്തി.
ജനലക്ഷങ്ങൾ അണിനിരന്ന അത്യന്തം ആവേശകരമായ റാലിയോടെയാണ് കോൺഗ്രസ് സമാപിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെയും ജൻമിത്വത്തിന്റെയും കിരാത വാഴ്ചയ്‌ക്കെതിരെ എണ്ണമറ്റ പോരാട്ടങ്ങൾ നടന്ന കേരളത്തിന്റെ സമരച്ചൂട് ഏറ്റുവാങ്ങുന്നതായിരുന്നു സമാപനറാലിയും സമ്മേളനവും. പാർടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായി. പിബിയിൽ കേരളത്തിൽനിന്ന് എ വിജയരാഘവനെ ഉൾപ്പെടുത്തി. കേരളത്തിൽനിന്ന് പി സതീദേവി, സി എസ് സുജാത, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരടക്കം കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളുണ്ട്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസ് എല്ലാ അർഥത്തിലും കേരളത്തിന് അഭിമാനമായി. കേരളത്തിന്റെ വികസന മോഡലും ബദൽ നിലപാടുകളും രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചു. പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും നായനാരുമെല്ലാം വളർത്തിയെടുത്ത കേരളത്തിലെ പ്രസ്ഥാനം തുടർഭരണത്തിലൂടെ നവകേരളത്തിന്റെ പുതിയ ചരിത്രം രചിക്കുന്ന ഘട്ടത്തിലാണ് പാർടി കോൺഗ്രസ് ഇവിടെ നടന്നത്. ഈ ആവേശം ഇന്ത്യയാകെ പടരുന്നത് വിവിധ സംസ്ഥാന പ്രതിനിധികൾ ചൂണ്ടിക്കാട്ടുകയുണ്ടായി.
നൂറ്റാണ്ടപ്പുറം 1920ൽ ഉയർന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പാറിക്കുമെന്ന പ്രഖ്യാപനത്തോടെ പാർടി കോൺഗ്രസ് സമാപിച്ചപ്പോൾ, എവിടെയും പിറക്കുന്നത് പുതിയൊരിന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകൾ. കാല, ദേശ, വംശ, വർണ, ജാതി, മത വ്യത്യാസമില്ലാത്ത പുതിയ ഇന്ത്യ. ആ ഇന്ത്യയിലേക്കാകട്ടെ നമ്മുടെ ചുവടുകൾ''.












Click it and Unblock the Notifications